വയനാട്ടിലെ കോവിഡ് സെന്ററില്‍ മോശം ഭക്ഷണമെന്ന് പരാതി :രോഗികള്‍ ഭക്ഷണം ബഹിഷ്‌കരിച്ചു

മാനന്തവാടി; നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്റ്റലില്‍ സജ്ജീകരിച്ച കോവിഡ് 19 പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ രോഗികള്‍ക്ക് നല്‍കുന്നത് മോശപ്പെട്ട ഭക്ഷണമെന്ന് പരാതി.നിലവില്‍ 90 ലധികം രോഗികളുള്ള കേന്ദ്രത്തില്‍ പലപ്പോഴും രോഗികള്‍ക്ക് കഴിക്കാന്‍ പറ്റാത്തവിധത്തിലുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും ചോറിന് ആവശ്യമായ കറി പോലും ലഭിക്കാറില്ലെന്നുമാണ് രോഗികള്‍ പരാതിപ്പെടുന്നത്.ഇന്നലെ രാവിലെ 8 മണിക്കെത്തേണ്ട ഭക്ഷണം എത്തിയത് 9 മണിക്കായിരുന്നുവെന്നും ഉച്ചഭക്ഷണം രണ്ട് മണി കഴിഞ്ഞെത്തിയപ്പോള്‍ മുഴുവന്‍ പേര്‍ക്കും തികഞ്ഞില്ലെന്നും പരാതിയുണ്ട്.കേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും യാതൊരു പരിഹാരവുമില്ലാത്തതിനാല്‍ ഇന്നലെ വൈകുന്നേരത്തെ ചായ ബഹിഷ്‌കരിക്കുയായിരുന്നു.മൂന്ന് ഗര്‍ഭിണികളും നാലോളം ചെറിയ കുട്ടികളും സെന്ററിലുണ്ട്.ഇവര്‍ക്ക് പോലും കൃത്യമായോ ഭക്ഷ്യയോഗ്യമായതോ ആയ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.ഭക്ഷണത്തിന്റെ ചുമതല സ്വകാര്യ വ്യക്തിയെയയാണ് എടവക പഞ്ചായത് ഏല്‍പ്പിച്ചിരിക്കുന്നത്.എന്നാല്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഭക്ഷണമല്ല ഇവിടെ രോഗികള്‍ക്ക് നല്‍കുന്നതെന്നാണ് ആരോപണം ഉയരുന്നത്.കേന്ദ്രത്തിലെ രോഗികള്‍ ഒപ്പിട്ട പരാതി ആരോഗ്യവകുപ്പധികൃതര്‍ക്ക് കൈമാറി.ഭക്ഷണം ബഹിഷ്‌കരിച്ചതോടെ അന്വേഷണത്തിനെത്തിയ ആരോഗ്യ വകുപ്പധികൃതര്‍ രോഗികളുമായി സംസാരിച്ച ശേഷം വസ്തുകതകള്‍ ബോധ്യപ്പെട്ടതോടെ തുടര്‍ന്ന് നല്ല ഭക്ഷണം നല്‍കാമെന്നുറപ്പ് നല്‍കുകയായിരുന്നു.എന്നാല്‍ രാത്രിയിലും പഴകിയ കഞ്ഞി നല്‍കിയതായാരോപണമുണ്ട്.വിഷയം ശ്രദ്ധയില്‍പെട്ടതായും ആവശ്യമെങ്കില്‍ കരാറുകാരനെ മാറ്റി രോഗികള്‍ക്ക് നല്ല ഭക്ഷണം നല്‍കാനാവശ്യമായ നടപടികളെടുക്കുമെന്നും പഞ്ചായത്തധികൃതര്‍ അറിയിച്ചു.