തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവ്; രേഖകൾ ആവശ്യപ്പെട്ട് പൊലീസ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിൽ ആശുപത്രി രേഖകൾ ആവശ്യപ്പെട്ട് പൊലീസ്. ജനറൽ ആശുപത്രി, ശ്രീചിത്ര, ആർസിസി എന്നിവിടങ്ങളിൽ സുമയ്യ നടത്തിയ ചികിത്സയുടെ രേഖകൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. ഡോക്ടർ രാജീവ് കുമാറിന്റെ സർവീസ് ഹിസ്റ്ററിയും പൊലീസ് പരിശോധിക്കും.

പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കൻ്റോൺമെൻ്റ് എസിക്ക് റിപ്പോർട്ട് നൽകും. ആവശ്യമെങ്കിൽ മാത്രം സുമയ്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദ പരിശോധന നടത്താൻ തീരുമാനമായിരുന്നു.

ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ വിദഗ്ധസമിതി റിപ്പോർട്ട് വൈകും. സുമയ്യയുടെ ചികിത്സാ സംബന്ധമായ എല്ലാ രേഖകളും പരിശോധിക്കും. സ്വകാര്യ ആശുപത്രിയിൽ അടക്കം ചികിത്സ തേടിയതിന്റെ രേഖകൾ പരിശോധിക്കും. എല്ലാം രേഖകളും പരിശോധിച്ചാൽ മാത്രമേ കൃത്യമായ നിഗമനത്തിൽ എത്താൻ കഴിയൂ എന്ന് വിദഗ്ധസമിതി വ്യക്തമാക്കി. പ്രാഥമിക റിപ്പോർട്ട് ആയെങ്കിലും കൃത്യമായ കണ്ടെത്തലുകൾ ഇല്ല.

വീഴ്ച അന്വേഷിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചതോടെ മെഡിക്കൽ സംഘം യുവതിയെ പരിശോധിച്ചേക്കും. ഉന്നത മെഡിക്കൽ സംഘം യുവതിയെ പരിശോധിച്ച ശേഷം ആയിരിക്കും വീണ്ടും ശസ്ത്രക്രിയ നടത്തുന്നതിൽ അന്തിമ തീരുമാനം എടുക്കുക.