Headlines

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തി

തെഹ്‌റാന്‍: ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക. ഇറാന്റെ ഷാഡോ ബാങ്കിങ്ങ് സംവിധാനത്തിന് കീഴിലുള്ള 35 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരമാവധി സമ്മര്‍ദങ്ങളിലൂടെ ഇറാനെ കരാറിലേക്ക് കൊണ്ടുവരാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍ മോശം കരാറിനായി ധൃതി കാണിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതാവും കരാറെന്നാണ് അമേരിക്കയുടെ അഭിപ്രായം.അതേസമയം ഹോര്‍മുസ് തുറക്കാന്‍ മുന്‍ഗണന നല്‍കണമെന്ന ഇറാന്റെ നിര്‍ദേശം ട്രംപ് ഭരണകൂടം തള്ളിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇറാന്‍ തകര്‍ച്ചയിലാണെന്നും എത്രയും പെട്ടെന്ന് ഹോര്‍മുസ് തുറന്നു കിട്ടണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടതായും ട്രംപ് പറയുന്നു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നില്‍വെച്ച പുതിയ നിര്‍ദേശത്തില്‍ ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിയാലോചന തുടരുകയാണ്.

ഹോര്‍മുസിലെ ഇറാന്‍ ഉപരോധത്തെ അപലപിച്ച് ജിസിസിയും രംഗത്ത് വന്നു. യുദ്ധത്തിന് മുമ്പുള്ള സാഹചര്യങ്ങളിലേക്ക് കപ്പല്‍ ഗതാഗതം മാറണമെന്നാണ് ജിസിസിയുടെ ആവശ്യം.