പ്രഭാത വാർത്തകൾ

 

🔳ഇന്ത്യയുടെ വികസനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന വികസിത രാജ്യങ്ങളുടെ കൊളോണിയല്‍ ചിന്താഗതി ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. തങ്ങള്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുമ്പോഴും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനായി ഇന്ത്യയെ നിര്‍ബന്ധിക്കുന്ന വികസിത രാജ്യങ്ങളെ പ്രധാനമന്ത്രി വിമര്‍ശിച്ചു. കൊളോണിയല്‍ ചിന്താഗതി ഇല്ലാതായിട്ടില്ല. വികസിത രാജ്യങ്ങള്‍, അവരെങ്ങനെയാണോ ഈ നേട്ടം സ്വന്തമാക്കിയത് ആ പാത വികസ്വര രാജ്യങ്ങള്‍ക്ക് നിഷേധിക്കുകയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, 1850 മുതല്‍ ഇന്നുവരെ വികസിത രാജ്യങ്ങള്‍ 15 മടങ്ങ് കൂടുതല്‍ കാര്‍ബണാണ് പുറന്തള്ളുന്നത്. അമേരിക്കയുടെയും യൂറോപ്പിന്റെയും ആളോഹരി കാര്‍ബണ്‍ ബഹിര്‍ഗമനവും 11 മടങ്ങ് അധികമാണ്’, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കാതെ ചിലര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വികസനത്തെ എതിര്‍ക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳ലോകത്തെ ഭീതിയിലാക്കി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ B.1.1.529 എന്ന പുതിയ കൊവിഡ് വകഭേദം യൂറോപ്പിലും കണ്ടെത്തി. ബെല്‍ജിയത്തിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തില്‍ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. വ്യാപനശേഷിയും തീവ്രതയും കൂടിയതാണ് ഇപ്പോള്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

🔳ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം ഓഹരി വിപണിയില്‍ വരുത്തിയത് കനത്ത നഷ്ടം. ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ആറര ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ആഗോള തലത്തില്‍ വിലക്കയറ്റം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ക്ക് നേരത്തെ തന്നെ ആഭ്യന്തര വിപണിയില്‍ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ഇതിന് മുകളിലേക്കാണ് പുതിയ കൊവിഡ് വ്യാപനത്തിന്റെ ഭീതിയും പറന്നിറങ്ങിയത്. ലോകരാജ്യങ്ങളെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് പുതിയ കൊവിഡ് വകഭേദത്തിന്റെ വ്യാപന ഭീതി. അതിവേഗം മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്ന ഇവ ഇപ്പോള്‍ വികസിപ്പിച്ചെടുത്ത വാക്സീനുകളെ നേരിടുന്നതും വളരെ വേഗം മ്യൂട്ടേഷന്‍ സംഭവിക്കുന്നതുമാണെന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര വിപണിയെ വിറപ്പിച്ചിരിക്കുകയാണ്.

🔳നീതി ആയോഗ് പുറത്തിറക്കിയ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സില്‍ കേരളത്തിന് നേട്ടം. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്നില്‍. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍. റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ ജനസംഖ്യയില്‍ 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ്. ഝാര്‍ഖണ്ഡില്‍ 42.16 ഉം ഉത്തര്‍പ്രദേശില്‍ 37.79 ഉം മധ്യപ്രദേശില്‍ 36.65 ഉം മേഘാലയയില്‍ 32.67 ശതമാനം ജനങ്ങളും ദരിദ്രരാണ്. കേരളത്തില്‍ വെറും 0.71 ശതമാനം മാത്രമാണ് ദരിദ്രര്‍. ഗോവ യില്‍ 3.76ഉം സിക്കിമില്‍ 3.82 ഉം തമിഴ്‌നാട്ടില്‍ 4.89 ഉം പഞ്ചാബില്‍ 5.59 ശതമാനം മാത്രം ദരിദ്രരാണുള്ളത്.

🔳ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് മൊബൈല്‍ ആപ്പ് വിഭാവനം ചെയ്ത് നടപ്പിലാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

🔳ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ അത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള പൊലീസിനെതിരെ വിമര്‍ശനവുമായി സി പി ഐ ദേശീയ നേതാവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജ. കുടുംബം തകരാതെ നോക്കേണ്ടത് സ്ത്രീകളാണെന്ന മനോഭാവം പൊലീസില്‍ വലിയ ഒരു വിഭാഗത്തിനുണ്ടെന്നും, ഇത് സ്ത്രീവിരുദ്ധമാണെന്നും ആനി രാജ പ്രതികരിച്ചു. പൊലീസ് മാറ്റങ്ങള്‍ക്ക് വിധേയമാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ആലുവ സംഭവത്തില്‍ നടപടി വൈകി എന്ന അഭിപ്രായമില്ലെന്ന് പറയുമ്പോഴും പൊലീസ് മാറണമെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. വേലിതന്നെ വിളവ് തിന്നുന്നു എന്ന വിശേഷണത്തോടെയാണ് സിപിഐ മുഖപത്രം ജനയുഗം പൊലീസിനെ വിമര്‍ശിച്ചത്. സിപിഐ നേതാവ് സി ദിവാകരനും കേരള പൊലീസിനെതിരെ രംഗത്തെത്തി. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ പൊലീസായിരുന്നു നല്ലതെന്ന് സി ദിവാകരന്‍ വിമര്‍ശിച്ചു.

🔳കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാറും പിടിച്ചെടുത്തു. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

🔳വൃക്ക വില്‍ക്കാന്‍ തയാറായില്ലെന്ന് ആരോപിച്ചു ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് ഭാര്യയുടെ പരാതി. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ഭാര്യയുടെ പരാതിയില്‍ കോട്ടപ്പുറം സ്വദേശി സാജനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യ സുജയേയും മക്കളേയും മര്‍ദ്ദിച്ചതിനാണ് പൊലീസ് സാജനെതിരെ കേസെടുത്തിരിക്കുന്നതും അറസ്റ്റ് ചെയ്തതും. തന്റെ വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ചതിനും വിവരം പുറത്ത് പറഞ്ഞതിനുമാണ് മര്‍ദനം എന്ന് സുജയുടെ പരാതിയില്‍ പറയുന്നു.

🔳ശബരിമലയില്‍ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനം ഹൈക്കോടതി വിലക്കി. അംഗീകാരമുള്ള ചുമട്ട് തൊഴിലാളികള്‍ക്ക് ശബരിമല , പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കയറ്റിറക്കിന് നിയമപരമായ അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങള്‍, അന്നദാന വസ്തുക്കള്‍, അടക്കം ദേവസ്വം ബോര്‍ഡിനോ, അവരുടെ കരാറുകാര്‍ക്കോ ഇറക്കാം. ഇത് തടയാന്‍ യൂണിയനുകള്‍ക്ക് അവകാശമില്ലെന്നും ഇക്കാര്യം സംസഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

🔳സംസ്ഥാനത്ത് സ്‌കൂള്‍ സമയം വൈകീട്ട് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ ആവശ്യം മുഖ്യമന്ത്രിക്ക് മുന്നില്‍ വയ്ക്കാന്‍ തീരുമാനിച്ചത്.

🔳പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

🔳ആറ്റിങ്ങലില്‍ കുട്ടിയെ അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പോലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും ഉത്തരവില്‍ പറയുന്നു.

🔳മലയാള സിനിമ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് , ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ആദായനികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ പരിശോധന നടത്തിയത്. ഇവര്‍ നിര്‍മ്മിച്ച വിവിധ ചിത്രങ്ങള്‍ ഒ.ടി ടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചെന്നാണ് സൂചന.

🔳തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി. പൊതു പരീക്ഷകള്‍ക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമില്ല. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

🔳തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ. തൂത്തുക്കുടി, തിരുനെല്‍വേലി,രാമനാഥപുരം,കന്യാകുമാരി, നാഗപട്ടണം ജില്ലകളിലാണ് ശക്തമായ മഴ. തൂത്തുക്കുടിയില്‍ റെയില്‍വെ സ്റ്റേഷനും സര്‍ക്കാര്‍ ആശുപത്രിയും ഉള്‍പ്പെടെ വെള്ളക്കെട്ടിനടിയിലായി. അടുത്ത 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് നിലവില്‍ തമിഴ്നാട്ടിലും തെക്കന്‍-മധ്യകേരളത്തിലും കനത്ത മഴയ്ക്ക് വഴിയൊരുക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നത്. ചക്രവാതച്ചുഴി നിലനില്‍ക്കുമ്പോള്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ രൂപപ്പെടുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍കടലിലെ പുതിയ ന്യൂനമര്‍ദ്ദം ആന്തമാന്‍ കടലില്‍ നവംബര്‍ 29 ഓടെ രൂപപ്പെട്ട് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ നവംബര്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.

🔳തമിഴ്‌നാട് കോയമ്പത്തൂരിനടുത്ത് നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

🔳മുല്ലപ്പെരിയാറില്‍ മരംമുറിക്ക് അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരംമുറിക്കാന്‍ അനുമതി നല്‍കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. വള്ളക്കടവ്- മുല്ലപ്പെരിയാര്‍ റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

🔳മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ ബോംബ് പൊട്ടിച്ച് കേന്ദ്രമന്ത്രി നാരായണ്‍ റാണെ. അടുത്ത മാര്‍ച്ചില്‍, നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്ന് നാരായണ്‍ റാണെ പറഞ്ഞു. നിലവിലെ സര്‍ക്കാറിനെ തകര്‍ക്കുമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ചില കാര്യങ്ങള്‍ ഇപ്പോള്‍ രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

🔳ഉത്തര്‍പ്രദേശിലെ പ്രഗ്യാരാജില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊലപാതകം. ദലിത് കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 16കാരിയായ പെണ്‍കുട്ടിയും 10വയസുകാരനായ ആണ്‍കുട്ടിയുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് 16കാരി ബലാത്സംഗത്തിനിരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 50കാരനായ കുടുംബനാഥന്‍, അവരുടെ 46കാരിയായ ഭാര്യ, രണ്ട് മക്കള്‍ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അയല്‍വാസികളായ മേല്‍ജാതിക്കാരാണ് കൊലപാതകത്തിന് പിന്നിലെന്നും ബന്ധുക്കള്‍ ആരോപണമുന്നയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

🔳പാക്കിസ്ഥാന്റെ കടബാധ്യത കുത്തനെ ഉയര്‍ന്നു. 50.5 ലക്ഷം കോടി പാക്കിസ്ഥാന്‍ രൂപയാണ് ഇപ്പോഴത്തെ കടബാധ്യത. ഇതില്‍ 20.7 ലക്ഷം കോടിയും ഇമ്രാന്‍ ഖാന്‍ അധികാരമേറ്റ ശേഷം ഉണ്ടായതാണെന്ന് അവിടുത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

🔳അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയില്‍. അതേസമയം 14 രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ ഡിഡംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വെല്ലുവിളി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാത്രമാണ് സര്‍വീസുകള്‍ അനുവദിക്കുക. രാജ്യങ്ങളെ മൂന്ന് കാറ്റഗറിയായി തിരിച്ചായിരിക്കും സര്‍വീസ് നടത്തുക. എന്നാല്‍ 14 രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കില്ല. യു.കെ, ഫ്രാന്‍സ്, ജര്‍മനി, സൗത്ത് ആഫ്രിക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ ഇപ്പോള്‍ നടത്തുന്ന എയര്‍ ബബിള്‍ സംവിധാനത്തില്‍ സര്‍വീസ് തുടരും.

🔳ഐഎസ്എല്ലില്‍ എഫ് സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി ജംഷഡ്പൂര്‍ എഫ്‌സി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. ജയത്തോടെ രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം നാലു പോയന്റ് സ്വന്തമാക്കിയ ജംഷഡ്പൂര്‍ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ എഫ് സി ഗോവ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുന്നു.

🔳ഇന്‍ഡൊനീഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സൂപ്പര്‍താരം പി.വി. സിന്ധു സെമി ഫൈനലില്‍. ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സിന്ധു ദക്ഷിണ കൊറിയയുടെ സിം യുജിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ കീഴടക്കി.

🔳ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ അടുത്ത മാസം തുടങ്ങാനിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും അനിശ്ചിതത്വത്തില്‍. ദക്ഷിണാഫ്രിക്ക വീണ്ടുമൊരു അടച്ചു പൂട്ടലിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

🔳കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 345 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ കിവീസ് വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്‍സെന്ന നിലയിലാണ്. 75 റണ്‍സോടെ വില്‍ യംഗും 50 റണ്‍സുമായി ടോം ലാഥമുമാണ് ക്രീസില്‍. പത്തു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനൊപ്പമെത്താന്‍ കിവീസിന് 216 റണ്‍സ് കൂടി മതി.

🔳ഓസ്‌ട്രേലിന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി പാറ്റ് കമ്മിന്‍സിനെ നിയമിച്ചു. സ്റ്റീവ് സ്മിത്ത് ഉപനായകനാവും. ആഷസ് പരമ്പരയായിരിക്കും കമ്മിന്‍സിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഡിസംബര്‍ എട്ടിന് ആഷസ് പരമ്പര ആരംഭിക്കും. 1956ന് ശേഷം ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് കമ്മിന്‍സ്.

🔳കേരളത്തില്‍ ഇന്നലെ 56,558 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 355 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,125 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 308 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6632 പേര്‍ രോഗമുക്തി നേടി. ഇതോടെ 49,459 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ 144, കാസര്‍ഗോഡ് 86.

🔳ആഗോളതലത്തില്‍ ഇന്നലെ 5,42,143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 18,550 പേര്‍ക്കും ഇംഗ്ലണ്ടില്‍ 50,091 പേര്‍ക്കും റഷ്യയില്‍ 34,690 പേര്‍ക്കും തുര്‍ക്കിയില്‍ 24,007 പേര്‍ക്കും ഫ്രാന്‍സില്‍ 34,690 പേര്‍ക്കും ജര്‍മനിയില്‍ 72,159 പേര്‍ക്കും പോളണ്ടില്‍ 26,735 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 21,278 പേര്‍ക്കും ചെക്ക് റിപ്പബ്ലിക്കില്‍ 27,717 പേര്‍ക്കും ബെല്‍ജിയത്തില്‍ 20,836 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.08 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.99 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,996 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 148 പേരും റഷ്യയില്‍ 1,235 പേരും ജര്‍മനിയില്‍ 374 പേരും പോളണ്ടില്‍ 421 പേരും ഉക്രെയിനില്‍ 608 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.05 ലക്ഷമായി.

🔳അടുത്തവര്‍ഷം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും. സ്പെക്ട്രം ലേലം ഏപ്രില്‍-മെയ് മാസങ്ങളിലാകും നടക്കുക. ആദ്യഘട്ടത്തില്‍ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലാകും സേവനം ലഭ്യമാക്കുക. ഉപകരണങ്ങളും മറ്റും ഇന്ത്യയില്‍ എത്തിയാല്‍ നെറ്റ് വര്‍ക്ക് വിന്യസിക്കാന്‍ 4-6 ആഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കമ്പനികള്‍ അറയിച്ചിട്ടുള്ളത്. ടെലികോം കമ്പനികള്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ 5ജി പരീക്ഷണം ഇതിനകം നടത്തിക്കഴിഞ്ഞു. നോക്കിയയുടെ സഹകരണത്തോടെ ഭാരതി എയര്‍ടെല്‍ കൊല്‍ക്കത്തിയില്‍ കഴിഞ്ഞദിവസം വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയിരുന്നു. എറിക്സണുമായി ചേര്‍ന്ന് വോഡാഫോണ്‍ ഐഡിയ പുണെയില്‍ പരീക്ഷണംനടത്താനൊരുങ്ങുകയാണ്.

🔳ടൊവിനൊയുടെ സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളിയെന്ന ചിത്രത്തിലെ ‘ഉയിരേ’ എന്ന ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഗാനത്തിന്റെ തമിഴ് പതിപ്പും പുറത്തുവിട്ടിരിക്കുന്നു. ഷാന്‍ റഹ്‌മാന്‍ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വെറോണിക്ക ആണ് ചിത്രത്തിലെ ഗാനത്തിന്റെ തമിഴ് വരികള്‍ എഴുതിയിരിക്കുന്നത്. ഹരിപ്രിയ കെയും ശ്രീകാന്ത് ഹരിഹരനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘തനിയെ’ എന്ന് തുടങ്ങുന്ന വരികളുള്ള ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

🔳കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥ പറയുന്ന പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാറി’ലെ പുതിയ ഗാനം പുറത്തെത്തി. നെടുമുടി വേണു അവതരിപ്പിക്കുന്ന കോഴിക്കോട് സാമൂതിരിയുടെ രാജസദസ്സില്‍ ആലപിക്കപ്പെടുന്ന കീര്‍ത്തനത്തിന്റെ രൂപത്തിലാണ് ഗാനത്തിന്റെ ചിത്രീകരണം. ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. നീയേ എന്‍ തായേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് റോണി റാഫേല്‍. ഹരിശങ്കറും രേഷ്മ രാഘവേന്ദ്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായ മരക്കാര്‍ ഡിസംബര്‍ 2നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുക.

🔳ഏറ്റവും പുതിയ സുസുക്കി എസ്-ക്രോസ് എസ്യുവി ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. പുതിയ സുസുക്കി എസ്-ക്രോസ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ നിലവിലുള്ള മോഡലിനേക്കാള്‍ വളരെ കരുത്തുറ്റതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുക്കിയുടെ പ്രീമിയം റീട്ടെയില്‍ നെറ്റ്വര്‍ക്കായ നെക്‌സയിലൂടെയാണ് ഈ ക്രോസ്ഓവര്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം മോഡലായി വില്‍ക്കുന്നത്.

🔳വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച മാറ്റൊലികള്‍ കാതോര്‍ത്തവരുടെയും, ‘നഷ്ടപ്പെടാന്‍ വിലങ്ങുകള്‍മാത്രം’ എന്ന മുദ്രാവാക്യത്തിനുനേരെ ശ്രവണേന്ദ്രിയം കൊട്ടിയടച്ചവരുടെയും കഥയാണിത്. ‘വിചാരണ’. റ്റി കെ ഗംഗാധരന്‍. എച്ച് ആന്‍ഡ് സി ബുക്സ്. വില 76 രൂപ.

🔳ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ക്രിസ്മസ് ആഘോഷ കാലത്തിനോട് അടുപ്പിച്ച് അമേരിക്ക മറ്റൊരു കോവിഡ് തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി. അമേരിക്ക, യൂറോപ്പ് പോലുള്ള ചിലയിടങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഡോ. ഫൗസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ച അമേരിക്കയിലെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ അതിനു മുന്‍ വാരത്തെ അപേക്ഷിച്ച് 14 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കോവിഡ് ബാധിച്ചുള്ള മരണങ്ങളുടെ എണ്ണത്തിലും 36 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. അമേരിക്കന്‍ പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറും യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറുമാണ് ഡോ. ഫൗസി. കോവിഡിനെതിരെ ശരീരം കൈവരിക്കുന്ന പ്രതിരോധ ശക്തി മാസങ്ങള്‍ പിന്നിടുമ്പോള്‍ കുറഞ്ഞു വരുമെന്ന യാഥാര്‍ഥ്യത്തെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്നും ഡോ. ഫൗസി പറഞ്ഞു. വാക്സീന്‍ എടുക്കാത്തവര്‍ക്കുണ്ടാകുന്ന രോഗബാധ വാക്സീന്‍ എടുത്തവരിലേക്കും വ്യാപിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സീന്‍ എടുത്തവര്‍ക്കും മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ സാധിക്കും. വാക്സീന്‍ എടുത്തവര്‍ക്ക് രോഗബാധയുണ്ടാകാതിരിക്കാന്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കണമെന്നും ഡോ. ഫൗസി കൂട്ടിച്ചേര്‍ത്തു.

*ശുഭദിനം*

വലിയ കാടിനിടയിലൂടെയാണ് ആ റോഡ് പോയിരുന്നത്. നിറയെ വളവും തിരിവുകളും. പെട്ടെന്നാണ് ഒരു വളവ് തിരിഞ്ഞ് ഒരു കാര്‍ അതിവേഗതത്തില്‍ വന്നത്. വളരെ കഷ്ടപ്പെട്ടാണ് അയാള്‍ കാര്‍ വെട്ടിച്ചുമാറ്റി ഓരം ചേര്‍ത്ത് നിര്‍ത്തിയത്. കാറോടിച്ചിരുന്ന സ്ത്രീയാകട്ടെ അയാളെ പന്നിയെന്ന് വിളിച്ചശേഷം കടന്നുകളഞ്ഞു. അയാള്‍ക്ക് വല്ലാതെ ദേഷ്യംവന്നു. ദേഷ്യം കൂടിയതോടെ അയാളുടെ കാറിന്റെ വേഗവും കൂടി. അടുത്തവളവില്‍ എത്തിയപ്പോള്‍ റോഡില്‍ നിറയെ കാട്ടുപന്നിക്കൂട്ടം നില്‍ക്കുന്നു. എന്തുകൊണ്ടാണ് ആ സ്ത്രീ അതിവേഗം വന്നതെന്നും തന്നെ വിളിച്ചതല്ല തന്നോട് പറഞ്ഞതാണെന്നും അയാള്‍ക്ക് മനസ്സിലായത് അപ്പോഴാണ്. പാതി മനസ്സിലാക്കുന്നതാണ് ഒന്നും മനസ്സിലാകാത്തതിനേക്കാള്‍ അപകടകരം. നമ്മള്‍ കേള്‍ക്കുന്നതും കാണുന്നതും ഒന്നും പൂര്‍ണ്ണമല്ല. അതിനുമുമ്പും അതിനു ശേഷവും ഒട്ടേറെ കാര്യങ്ങളുണ്ട്. അവയൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഞാന്‍ എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്, കാതുകൊണ്ട് കേട്ടതാണ് എന്ന് പറയുന്നതിലെല്ലാം മുന്‍വിധിയുടെ സൂചനകളുണ്ട്. ഒന്നും അറിയില്ലെങ്കില്‍ ഒന്നില്‍ നിന്നും തുടങ്ങാം. എന്നാല്‍ കുറച്ചൊക്കെ അറിയാം എന്ന് ഭാവിക്കുന്നവര്‍ എവിടെ നിന്നാരംഭിക്കും. ഓരോരുത്തരുടേയും പ്രവൃത്തികളുടെ അര്‍ത്ഥമറിയണമെങ്കില്‍ അകലെ നിന്നല്ല അടുത്ത് ചെന്ന് എന്താണെന്ന് അന്വേഷിച്ചുമനസ്സിലാക്കുക തന്നെ വേണം. അറിവ് ഒരിക്കലും പൂര്‍ണ്ണമല്ല. വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നതിനും പ്രതികരണം തീരുമാനിക്കുന്നതിനും മുമ്പ് സത്യം എന്താണെന്ന് അറിയാനുള്ള ഉത്തരവാദിത്വം നാം കാണിക്കുക തന്നെ വേണം.