Headlines

ആരാണ് ക്യാപ്റ്റന്‍? കേണലും മേജറും നിറയുന്ന കോണ്‍ഗ്രസ്

കോണ്‍ഗ്രസില്‍ ആരാണ് ക്യാപ്റ്റന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. നിലമ്പൂരിന്റെ വിജയ ശില്‍പി ആരെന്ന വിവാദത്തിന് പിന്നാലെ ക്യാപ്റ്റന്‍ ആരെന്ന ചോദ്യമാണ് കോണ്‍ഗ്രസിലെ പുതിയ ചര്‍ച്ച. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചതില്‍ പരിഭവവുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കണ്ടതോടെയാണ് പാര്‍ട്ടിയില്‍ വീണ്ടുമൊരു വിവാദത്തിന് തിരികൊളുത്തിയത്. താനും ഉമ്മന്‍ചാണ്ടിയും മുന്നണിയെ നയിച്ചിരുന്നപ്പോള്‍ വിവിധ ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം ഉണ്ടാക്കിയിരുന്നു, അന്നൊന്നും തങ്ങളെ ആരും ക്യാപറ്റനെന്നൊന്നും വിശേഷിപ്പിച്ചിരുന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

താനും ഉമ്മന്‍ചാണ്ടും ഒരുമിച്ച് 18 തിരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം കൊടുത്തവരാണ്. തിരഞ്ഞെടുപ്പുകള്‍ എല്ലാംതന്നെ പൂര്‍ണമായ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തായിരുന്നു പ്രവര്‍ത്തിച്ചത്. പക്ഷേ, ഞങ്ങളാരും അങ്ങനെ പറഞ്ഞിരുന്നില്ല. അതിന്റെ ആവശ്യവുമില്ല. തിരഞ്ഞെടുപ്പ് വിജയം എന്നത് മുഴുവന്‍ പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണ് അതുകൊണ്ട് വിജയത്തിന് എല്ലാവരും അവകാശികളാണ് – ചെന്നിത്തല വ്യക്തമാക്കി

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചവേളയിലും വിജയശില്‍പിയെ കുറിച്ചുളള തര്‍ക്കം ഉടലെടുത്തിരുന്നു. മൈക്ക് വിവാദം പരസ്യമായ അഭിപ്രായഭിന്നതയ്ക്ക് വഴിവച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശനും അന്നത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ പരസ്യമായ വിഴുപ്പലക്കിന് തുടക്കം കുറിച്ചതും അന്നായിരുന്നു.

ഇതിന് ശേഷം നടന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിലും സമാനമായ വടംവലിക്ക് വേദിയൊരുങ്ങി. പാര്‍ട്ടിയിലെ ഏറ്റവും സ്വീകാര്യനായ നേതാവ് താന്‍ തന്നെയാണെന്ന് സ്ഥാപിക്കുന്നതിനുള്ള നീക്കം രമേശ് ചെന്നിത്തല നടത്തിയെന്നും, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തുന്നതെന്നും കോണ്‍ഗ്രസിനകത്തു തന്നെ ആരോപണം ഉയര്‍ന്നു. പാലക്കാട് തിരഞ്ഞെടുപ്പിന് ശേഷം രമേശ് ചെന്നിത്തലയെ വിവിധ സംഘടനകള്‍ മുഖ്യാതിഥിയായി ക്ഷണിച്ചതോടെ സതീശന്‍ വിഭാഗത്തിന് ആശങ്കയേറി.

രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും രംഗത്തെത്തിയിരുന്നു. പിന്നാലെ, ചെന്നിത്തലയെ ഏറ്റവും സ്വീകാര്യനായ നേതാവായി മാധ്യമങ്ങളും വിശേഷിപ്പിച്ചു. സംസ്ഥാനത്ത് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ കെസി വേണുഗോപാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കുമെന്നുള്ള പ്രചാരണങ്ങളും ഇതേ കാലത്തുണ്ടായി.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ടുള്ള ചെന്നിത്തലയുടെ പരിഭവത്തിന് മറുപടി പ്രതിപക്ഷനേതാവ് തന്നെ നല്‍കിക്കഴിഞ്ഞു. താന്‍ ക്യാപ്റ്റനാണെങ്കില്‍ രമേഷ് ചെന്നിത്തല കേണലാണെന്നും, ക്യാപ്റ്റനേക്കാള്‍ വലുത് കേണലല്ലേയെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
നിലമ്പൂരിലെ വിജയ ശില്‍പിയായി കെപിസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലിനെയും ഒരു വിഭാഗം നേതാക്കള്‍ പ്രഖ്യപിച്ചിരുന്നു. ഇനി കേണലും ക്യാപ്റ്റനും തമ്മിലുള്ള പോരാട്ടം ആരംഭിക്കുമെന്ന സൂചനകളാണ് ഇരുവരും നല്‍കുന്നത്.

തന്നെ മാറ്റി വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രമേശ് ചെന്നിത്തല നേതൃത്വവുമായി ഏറെക്കാലം ഇടഞ്ഞു നില്‍ക്കുകയായിരുന്നു. എഐസിസിയില്‍ പ്രത്യേകം ക്ഷണിതാവാക്കുകയും മഹാരാഷ്ട്രയുടെ ചുമതലനല്‍കുകയും ചെയ്തതിന് ശേഷമാണ് ചെന്നിത്തല പിണക്കം മാറി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. കഴിഞ്ഞതവണ പ്രതിപക്ഷനേതാവായിരുന്ന വേളയില്‍ താന്‍ ഭരണപക്ഷത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ പലതും കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തില്ലെന്ന ആക്ഷേപം ചെന്നിത്തല ഉയര്‍ത്തിയിരുന്നു. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിരുന്നുവെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്ത് എത്തേണ്ടിയിരുന്ന ചെന്നിത്തല പിന്നീട് പ്രതിപക്ഷനേതാവുപോലും അല്ലാതായി മാറിയതില്‍ പ്രതിഷേധം ശക്തമായിരുന്നു. താനിപ്പോള്‍ വെറും എംഎല്‍എ മാത്രമാണെന്നുള്ള പ്രതികരണവും ചെന്നിത്തലയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.

സതീശനിസം എന്നൊന്നില്ലെന്നും നിലമ്പൂരിലെ വിജയം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും വിജയമാണെന്നും നിലമ്പൂര്‍ തിരഞ്ഞെടുപ്പ് വിജയദിനം തന്നെ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പാലക്കാടിന് പിന്നാലെ നിലമ്പൂരിലും യുഡിഎഫിന് വന്‍ വിജയം നേടാനായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ ജാഗ്രതയിലാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് ആരെത്തുമെന്നുള്ള തര്‍ക്കം വീണ്ടും സജീവമാകാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്.