അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
വിദേശത്തുള്ള ആബിദ് ഫെയ്സ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്. മലേഷ്യയിൽ വെച്ചാണ് ആബിദ് ഫേസ്ബുക്കിൽ അധിക്ഷേപകരമായ പോസ്റ്റിട്ടത്. പ്രതിഷേധങ്ങളെ തുടർന്ന് പോസ്റ്റ് ആബിദ് പിൻവലിച്ചിരുന്നെങ്കിലും ഇതിൻ്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. വി എസിനെ ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു പോസ്റ്റ്.
അതേസമയം, വി എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ടുപേർക്കെതിരെ കാസർഗോഡും കേസെടുത്തു. കുമ്പള സ്വദേശി അബ്ദുള്ള കുഞ്ഞി, ബേക്കൽ പള്ളിക്കര സ്വദേശി ഫൈസൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. എറണാകുളം ഏലൂരിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയ്ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വി എസ് ദ്രോഹിച്ചത് കോൺഗ്രസ് പ്രവർത്തകർ മറക്കരുത് എന്ന ആശയത്തിൽ ആയിരുന്നു പോസ്റ്റ്. ഇതിൽ വി എസിനെതിരെ അധിക്ഷേപ പരാമർശങ്ങളും ഉണ്ടായിരുന്നു. വി എസിനെതിരെ ജാതിയാധിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. അബ്ദുൽ റഹീം എന്നപേരിലാണ് ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപെട്ടത്.
ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.