റഷ്യൻ യാത്രാ വിമാനം തകർന്നുവീണു

ചൈന അതിർത്തിയിലെ കിഴക്കൻ അമുർ മേഖലയിൽ റഷ്യൻ യാത്രാ വിമാനം തകർന്നുവീണു. തകർന്നത് റഷ്യയുടെ AN 24 എന്ന യാത്രാ വിമാനമാണ്. ആറ് ജീവനക്കാരുൾപ്പെടെ 50 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പ്രാഥമിക വിവരങ്ങൾ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പറഞ്ഞു.

സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയർലൈൻ നടത്തുന്ന വിമാനം, ചൈനയുടെ അതിർത്തിയിലുള്ള അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ റഡാർ സ്‌ക്രീനുകളിൽ നിന്ന് തെന്നിമാറുകയായിരുന്നു.

പ്രാഥമിക കണക്കുകൾ പ്രകാരം അഞ്ച് കുട്ടികളും ആറ് ക്രൂ അംഗങ്ങളും ഉൾപ്പെടെ 43 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്ന് റീജിയണൽ ഗവർണർ വാസിലി ഓർലോവ് പറഞ്ഞു.ഒരു രക്ഷാ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് യാത്രാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് റഷ്യയുടെ അടിയന്തര മന്ത്രാലയം അറിയിച്ചു.

മോശം ദൃശ്യപരത കാരണം ലാൻഡിംഗിനിടെ ക്രൂവിന് സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. 1950 കളിൽ വികസിപ്പിച്ചെടുത്ത അന്റോനോവ് AN – 24 വിമാനം, റഷ്യയിൽ ചരക്ക് ഗതാഗതത്തിനും യാത്രകൾക്കുമായിട്ടാണ് വ്യാപകമായി ഉപയോഗിക്കുന്നത്.