3,000 കോടിയുടെ വായ്പാത്തട്ടിപ്പ്, കൈക്കൂലി; അനിൽ അംബാനിയുടെ ഓഫീസുകളിൽ ഇഡി റെയ്ഡ്

വ്യവസായി അനിൽ അംബാനിയുടെ ഓഫീസുകളിൽ ഇഡി റെയ്ഡ്.യെസ് ബാങ്ക് ലോൺ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി.മുംബൈയിലും ഡൽഹിയിലുമായി 35 ഇടങ്ങളിൽ റെയ്ഡ് നടക്കുകയാണ്.3000 കോടി രൂപ വഴിവിട്ട് ലോൺ അനുവദിച്ചതിലും പണം മറ്റു കമ്പനികളിലേക്ക് വക മാറ്റിയതുമാണ് കേസ്.

ലോൺ അനുവദിച്ചതിൽ യെസ് ബാങ്ക് പ്രൊമോട്ടർമാർക്ക് കൈക്കൂലി കിട്ടിയെന്നും കണ്ടെത്തി.അനിൽ അംബാനിയെയും റിലയൻസ് കമ്മ്യൂണിക്കേഷനെയും വഞ്ചകർ എന്ന് എസ്ബിഐ തരംതിരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇഡി റെയ്ഡ്.നിലവിൽ പാപ്പർ നടപടികൾ നേരിടുകയാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ്.

നേരത്തെ യെസ് ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോൾ വായ്പ തിരിച്ചടക്കാത്തതിനാൽ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരം ഉൾപ്പെടെയുള്ള ഓഫിസുകൾ യെസ് ബാങ്ക് പിടിച്ചെടുത്തിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് അനുവദിച്ച ഏകദേശം 2,892 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതായിരുന്നു ഇതിനു കാരണം.