Headlines

രാഘവ് ഛദ്ദയും ഹര്‍ഭജന്‍ സിങും ഉള്‍പ്പെടെ എഎപിയുടെ പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക്; ഇത് ഓപ്പറേഷന്‍ താമരയെന്ന് എഎപി

ആംആദ്മി പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയായി പത്തില്‍ ഏഴ് രാജ്യസഭാംഗങ്ങളും ബിജെപിയിലേക്ക്. രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തല്‍ എന്നിവരാണ് ആംആദ്മി പാര്‍ട്ടി വിട്ടെന്ന് പ്രഖ്യാപിച്ചത്. ഹര്‍ഭജന്‍ സിങ്, സ്വാതി മാലിവാള്‍, രാജേന്ദ്രഗുപ്ത, വിക്രംജിത് സാഹ്നി എന്നിവരും പാര്‍ട്ടി വിടുമെന്ന് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി മാറുന്നതുമായി ബന്ധപ്പെട്ട് ഏഴ് പേരും രാജ്യസഭാ അധ്യക്ഷന് കത്ത് നല്‍കി. (Raghav Chadha, Harbhajan Singh among 7 aap MPs set to join BJP)

ഡല്‍ഹിയില്‍ അഴിമതി തുടച്ചുനീക്കുമെന്ന് വാഗ്ദാനം ചെയ്ത് ഉയര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചുകൊണ്ടാണ് രാഘവ് ഛദ്ദ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. രാജ്യസഭയിലെ ആകെ എഎപി എംപിമാരില്‍ മൂന്നില്‍ രണ്ടോളം അംഗങ്ങളും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത് ആം ആദ്മി പാര്‍ട്ടിക്ക് ഏല്‍പ്പിച്ചിരിക്കുന്നത് കനത്ത പ്രഹരമാണ്. താന്‍ ശരിയായ പാതയില്‍ നീങ്ങുന്ന രാഷ്ട്രീ നേതാവെങ്കിലും പ്രവര്‍ത്തിക്കുന്നത് തെറ്റായ പാര്‍ട്ടിയാണെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് പാര്‍ട്ടി വിട്ടതെന്ന് രാഘവ് ഛദ്ദ പറഞ്ഞു. തന്റെ ജീവിതത്തിലെ 15 വര്‍ഷങ്ങള്‍ എഎപിക്ക് നല്‍കി. എന്നാല്‍ ഇപ്പോള്‍ സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്നും ആ പാര്‍ട്ടി അകന്നിരിക്കുന്നു. ഇന്ന് എഎപി അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന ഒരു പാര്‍ട്ടിയാണെന്നും രാഘവ് കുറ്റപ്പെടുത്തി.2012ല്‍ എഎപി ഉയര്‍ത്തി വിട്ട അഴിമതിക്കെതിരായ പാര്‍ട്ടിയെന്ന തരംഗത്തെ തുടര്‍ന്നാണ് രാഘവ് എഎപിയില്‍ അംഗത്വമെടുക്കുന്നത്. രാജ്യസഭയില്‍ നടത്തിയ വേറിട്ട പ്രസംഗങ്ങളിലൂടെയും മറ്റും സോഷ്യല്‍ മീഡിയയിലും രാഘവ് ഏറെ കൈയടി നേടിയിരുന്നു. നടക്കുന്നത് ഓപ്പറേഷന്‍ താമരയാണെന്നും ഏഴ് വഞ്ചകരേയും പഞ്ചാബ് മറക്കില്ലെന്നുമാണ് എഎപിയുടെ പ്രതികരണം. എഎപിയുടെ സഞ്ജയ് സിംഗാണ് ഏഴ് പേര്‍ക്കെതിരെയും ആഞ്ഞടിച്ചത്. ബിജെപി പഞ്ചാബിനോട് ചെയ്തത് വഞ്ചനയാണെന്ന് അരവിന്ദ് കെജ്രിവാളും പറഞ്ഞു.