റഷ്യ-യുക്രെയ്ൻ യുദ്ധം: ‘അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി അന്തിമവാഗ്ദാനമല്ല’; ട്രംപ്

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി യുക്രെയ്‌നുള്ള അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്. കരട് കരാറിലെ വ്യവസ്ഥകളെപ്പറ്റി യൂറോപ്പ്, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ട്രംപിന്റെ മലക്കംമറിച്ചിൽ. ഇന്ന് കരട് കരാറിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, അമേരിക്ക, യുക്രെയ്ൻ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ ജനീവയിൽ യോഗം ചേരും.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ പൗവൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കരാർ വ്യവസ്ഥകളുടെ പേരിൽ സഖ്യകക്ഷിയായ അമേരിക്കയിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടുകയാണെന്നും സെലൻസ്‌കി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചിരുന്നു.

കരാർ വ്യവസ്ഥകൾ റഷ്യയ്ക്ക് അനുകൂലമാണെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെയും യുക്രെയ്‌ന്റെയും വിലയിരുത്തൽ. കരട് കരാർ നവംബർ 27-നകം യുക്രെയ്ൻ അംഗീകരിച്ചില്ലെങ്കിൽ ആയുധമടക്കമുള്ള സഹായങ്ങൾ അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.