തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു, ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷകാല സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. ഏറെ ഗൗരവത്തോടെ പരിഗണിക്കണം. ലോക്സഭയിലും, രാജ്യസഭയിലും രാജ്യത്തിൻ്റെ യശസ് ഉയർത്താൻ ഒരേ രീതിയിൽ ശബ്ദം ഉയരണം.
ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അജണ്ട കാണും. എന്നാൽ രാജ്യസുരക്ഷയിൽ ഒന്നിച്ച് നിൽക്കണം. വികസനത്തിൽ ഒന്നിച്ച് നിൽക്കാം. പാർലമെൻറിൽ ക്രിയാത്മക ചർച്ചകൾ നടക്കട്ടെ. പാർട്ടികളുടെ താൽപര്യത്തേക്കാൾ വലുത് രാജ്യതാൽപര്യമാണെന്നും മോദി പറഞ്ഞു. പഹൽഗാമിലെ കൂട്ടക്കൊല ലോകത്തെ സ്തംഭിപ്പിച്ചു.
രാജ്യത്തിൻറെ സൈനിക ശക്തി വെളിപ്പെട്ട സമയമാണിത്. ഓപ്പറേഷൻ സിന്ദൂര്‍ 100% നേട്ടമായിരുന്നു. തീവ്രവാദികളെ ഉന്മൂലനം ചെയ്തു. പാക് തീവ്രവാദ ശക്തിയും സൗകര്യങ്ങളും തകർത്തു. സൈനിക ശക്തിക്ക് പ്രോത്സാഹനം നൽകണം. കൂടുതൽ ശാക്തീകരിക്കണം. അതിനായുള്ള ഗവേഷണ പരിപാടികളും പുരോഗമിക്കുകയാമെന്നും പ്രധാനമന്ത്രി പറഞ്ഞു
ഇന്ത്യയുടെ സൈനിക ശക്തി ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന്റെ തീവ്രവാദ ശക്തി തകർത്തു. നക്‌സൽ മുക്ത ഇന്ത്യയാണ് ലക്ഷ്യം.
സാമ്പത്തിക രംഗത്ത് രാജ്യം കുതിക്കുന്നു. 25 കോടി ജനങ്ങളെ ദാരിദ്യ്രത്തിൽ നിന്ന് കരകയറ്റി. അതിവേഗത്തിൽ ലോകത്തിലെ മൂന്നാമത് സമ്പദ് ശക്തിയായി. വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങിയവയെല്ലാം നിയന്ത്രണത്തിലാക്കി. ഡിജിറ്റൽ ഇന്ത്യയിൽ മുന്നേറ്റമുണ്ടായി. യുപിഐയിലെ നേട്ടവും പ്രധാനപ്പെട്ടതാണ്. ആരോഗ്യമേഖലയിലും മികച്ച മുന്നേറ്റം കൈവരിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.