ഛണ്ഡിഗഡ് ∙ ഭഗത് ഫൂൽ സിങ് സർക്കാർ വനിത മെഡിക്കൽ കോളജ് ക്യാംപസിൽ രണ്ട് എംബിബിഎസ് വിദ്യാർഥികളെ കരാർ തൊഴിലാളി ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. ഓഗസ്റ്റ് 15ന് രാത്രി നടന്ന അതിക്രമത്തെ തുടർന്ന്, ക്യാംപസിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചു. സംഭവത്തിൽ പ്രതിയായ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ക്യാംപസിലെ ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് വനിതാ വിദ്യാർഥികൾ ലൈബ്രറിയിലേക്കും ഡ്യൂട്ടിക്കുമായി വെവ്വേറെ പോയ സമയത്താണ് അതിക്രമം നേരിട്ടത്. ക്യാംപസിൽ നിർമാണം നടക്കുന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന തൊഴിലാളി ഇവരെ പിന്തുടർന്ന് വന്ന് അതിക്രമം നടത്തുകയായിരുന്നു.
ഭാരതീയ ന്യായ സംഹിത സെക്‌ഷൻ 74 (സ്ത്രീത്വത്തെ അപമാനിക്കൽ), സെക്ഷൻ 78 (പിന്തുടർന്ന് ശല്യം ചെയ്യൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് മെഡിക്കൽ കോളജ് ഡയറക്ടറുടെ ഓഫിസിനു മുന്നിൽ വിദ്യാർഥികൾ ധർണ ആരംഭിച്ചു. ക്യാംപസിൽ മതിയായ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നുമാണ് പ്രധാന ആവശ്യം.അധികൃതരുമായി ചർച്ച നടത്തി ഉറപ്പു ലഭിച്ചിട്ടും, സംഭവം നടന്ന സ്ഥലത്ത് തൊട്ടടുത്ത ദിവസം പോലും സുരക്ഷാ ജീവനക്കാരെയോ ലൈറ്റുകളോ സ്ഥാപിക്കാൻ മാനേജ്‌മെന്റ് തയാറായില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, രോഗികൾ എന്നിവർ ഉൾപ്പെടെയുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
മെഡിക്കൽ കോളജ് ക്യാംപസിൽ എംബിബിഎസ് വിദ്യാർഥികളെ പീഡിപ്പിച്ച് കരാർ തൊഴിലാളി; പ്രതിഷേധവുമായി വിദ്യാർഥികൾ








