ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പ്രതീക്ഷ അർപ്പിച്ച് പ്രചരണം തുടരുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. ജനങ്ങൾ എല്ലാം നന്നായി പ്രതികരിക്കുന്നു. ഇന്നലെ വരെ വീടുകളിൽ കയറിയിരുന്നില്ല, എന്നിട്ടും നല്ല പിന്തുണ ലഭിച്ചു.
ഇപ്പോൾ നാട്ടുകാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. എല്ലാവർക്കും നല്ല പരിചയം ആയി. പാർട്ടിയിൽ നിന്ന് നല്ല പിന്തുണ ലഭിച്ചു. സ്ഥാനാർഥിത്വത്തിന് അനുകൂലമായുള്ള സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക സൈബർ ആക്രമണങ്ങൾ നേരിട്ടു. കോടതിയിലും നിയമ സംവിധാനങ്ങളിലും വിശ്വാസമുണ്ടെന്നും വൈഷ്ണ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് ഇന്ന് നടക്കും. ഹർജിക്കാരിയുടെയും പരാതിക്കാരൻ്റെയും ഹിയറിങ് വിളിച്ചുചേർക്കാനായിരുന്നു കോടതി നിർദേശം. മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം ഒഴിവാകുക.
തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.
നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎം നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സാങ്കേതികത്വത്തിന്റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്പ്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്പ്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. കോര്പ്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും നാളെ ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.








