Headlines

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഡൽഹിയിൽ. പ്രധാന മന്ത്രിയുമായും വിദേശ കാര്യ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി വാങ് യി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അതിർത്തി തർക്കങ്ങൾ ചർച്ച ചെയ്യാനുള്ള വാങ് യി യുടെ സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കും ചൈനയ്ക്കും തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിലെത്തുന്നത്.

ഗാൽവൻ സംഘർഷത്തെത്തുടർന്ന് തകർന്ന ഇന്ത്യ – ചൈന ബന്ധം പൂർണ്ണമായും പുനസ്ഥാപിക്കുന്നതിനുള്ള അവസാന ഘട്ട ചർച്ചകൾക്ക് വേണ്ടിയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദർശനം. അതിർത്തി തർക്കം പരിഹരിക്കാനുള്ള സമിതികൾക്കിടയിലെ ചർച്ചയാണ് പ്രധാന അജണ്ട. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാകും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്.

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈന സന്ദർശിക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർ ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കും. ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയെക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കും ചൈനയ്ക്കും തിരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ സന്ദർശനത്തിന് പ്രസക്തി വർദ്ധിക്കുന്നത്. ഈ നടപടിക്ക് പിന്നാലെ ഇന്ത്യ, റഷ്യ – ചൈന എന്നീ രാജ്യങ്ങളുമായുള്ള ചർച്ചകൾ സജീവമാക്കി യിരിക്കുകയാണ്.ബുധനാഴ്ച എസ് ജയശങ്കർ റഷ്യയിലേക്ക് തിരിക്കും. റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവുമായി ജയശങ്കർ ചർച്ച നടത്തും.