ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി തിങ്കളഴാഴ്ച ഇന്ത്യയിലെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ് യി ചർച്ച നടത്തും. 24-മത് ഇന്തോ-ചൈന പ്രത്യേക പ്രതിനിധി യോഗത്തിലും വാങ് യി പങ്കെടുക്കും. ഓഗസ്റ്റ് 18, 19 തീയതികളിലാണ് വാങ് യി ഇന്ത്യ സന്ദർശിക്കുന്നത്.
“ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ക്ഷണപ്രകാരം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പൊളിറ്റ്ബ്യൂറോ അംഗവും ചൈനീസ് വിദേശകാര്യ മന്ത്രിയുമായ വാങ് യി 2025 ഓഗസ്റ്റ് 18-19 തീയതികളിൽ ഇന്ത്യ സന്ദർശിക്കും,” വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തുടരുന്നതിലെ ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഈ സന്ദർശനത്തെ കാണുന്നത്. ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് വാങ് യിയുടെ നിർണായക ഇന്ത്യാ പര്യടനം.