Headlines

‘കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം’; ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തില്‍ പ്രിയാമണി

ബോളിവുഡ് താരം ദീപികാ പദുക്കോണിന്റെ എട്ട് മണിക്കൂര്‍ മാത്രം ജോലി എന്ന നിബന്ധനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ സിനിമാലോകത്ത് കെട്ടടങ്ങിയിട്ടില്ല. സന്ദീപ് റെഡ്ഡി വാംഗയുടെ ‘സ്പിരിറ്റ്’, നാഗ് അശ്വിന്റെ ‘കല്‍ക്കി 2’ എന്നീ ചിത്രങ്ങളില്‍ നിന്ന് ദീപിക ഒഴിവാക്കപ്പെട്ടത് ഈ നിബന്ധനയുടെ പേരിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയാമണി

ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തെക്കുറിച്ച് സംസാരിക്കവെയാണ് പ്രിയാമണി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. “ഇത് തികച്ചും വ്യക്തിഗതമായ കാര്യമാണ്. പലപ്പോഴും അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകും. അത് ഓകെയാണ്. നിങ്ങള്‍ അതിന് കൂടി ഇടം നല്‍കേണ്ടതായുണ്ട്,” എന്നാണ് പ്രിയാമണി പറഞ്ഞത്. ജോലി സമയത്തിന്റെ കാര്യത്തില്‍ സാഹചര്യമനുസരിച്ച് വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന സൂചനയാണ് പ്രിയാമണി നല്‍കുന്നത്.

അതേസമയം എട്ട് മണിക്കൂര്‍ ജോലി വിഷയത്തില്‍ ദീപിക പദുക്കോണ്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ നിരവധി പുരുഷ സൂപ്പര്‍താരങ്ങളും വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്നവരാണെന്നും, അതൊന്നും രഹസ്യമല്ലെങ്കിലും വാര്‍ത്തയായിട്ടില്ലെന്നുമാണ് ഒരു അഭിമുഖത്തില്‍ ദീപിക പറഞ്ഞത്.സിനിമാ മേഖലയിലെ ജോലി സമയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് വീണ്ടും ചൂടുപകര്‍ന്നിരിക്കുകയാണ്. ദീപികയുടെ നിബന്ധനകള്‍ ചലച്ചിത്ര നിര്‍മ്മാണത്തിന്റെ പ്രായോഗികതയെ ബാധിക്കുമോ എന്ന ചോദ്യമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. പ്രിയാമണിയുടെ പ്രതികരണം, ഇത്തരം സാഹചര്യങ്ങളില്‍ ‘അഡ്ജസ്റ്റ്‌മെന്റ്’ ഒരു ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് ഓർമ്മിപ്പിക്കുന്നു. സിനിമാ മേഖലയിലെ താരങ്ങളുടെ ജോലി സമയം, വേതനം, മറ്റ് നിബന്ധനകള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ദീപികയുടെ ഈ വിഷയം പുതിയ തലം നല്‍കിയിരിക്കുകയാണ്. പ്രിയാമണിയുടെ തുറന്നുപറച്ചില്‍ ഈ ചര്‍ച്ചകളെ കൂടുതല്‍ സജീവമാക്കുമെന്നുറപ്പാണ്.