തിങ്കളഴ്ച നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നതിനെത്തുടർന്ന് പ്രതിഷേധം ഉണ്ടായാൽ സംരക്ഷണം നയിക്കേണ്ടത് സ്പീക്കർ ആണെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്.നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമോ എന്ന് രാഹുൽ മാങ്കൂട്ടത്തിലിന് തീരുമാനിക്കാം. രാഹുലിനെതിരായ നടപടി കോൺഗ്രസ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. പാലക്കാട് എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുള്ളൻകൊല്ലിയിലെ തങ്കച്ചനെ കള്ളക്കേസിൽ കുരുക്കിയ സംഭവത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചത് പൊലീസിനാണ്. പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് ഫോൺ കോളുകൾ വന്നുവെന്നാണ് പറയുന്നത്. ഈ ഫോൺ ചെയ്ത പരാതിക്കാരനെ ആദ്യം അറസ്റ്റ് ചെയ്യണം.
പ്രതികളിലേക്ക് എത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും കോൺഗ്രസ് പാർട്ടിയിലെ ആർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും തങ്കച്ചനെ നേരിട്ട് ഫോണിൽ വിളിച്ചിരുന്നുവെന്നും സണ്ണി ജോസഫ്.
സർക്കാരിൻ്റെ ഭരണത്തിൻ്റെ അവസാനകാലത്തുള്ള തന്ത്രപ്പാടാണ് നടക്കാനിരിക്കുന്ന ന്യൂനപക്ഷ സംഗമം. ജനവികാരം എതിരാണെന്ന് സർക്കാരിന് അറിയാം. ഇത് തിരിച്ചറിഞ്ഞാണ് പരിപാടി നടത്തുന്നത്. സർക്കാരിന്റെ വീഴ്ചകളും വിലക്കയറ്റവും ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യേണ്ടത് സണ്ണി ജോസഫ് വ്യക്തമാക്കി.