Headlines

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്‌ളിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ്

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. സലിത കുമാരിയുടെ ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്‌ളിനെതിരെയാണ് കേസ്. ജോസ് ഫ്രാങ്ക്ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു സലിത കുമാരിയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നത്.

മുട്ടയ്ക്കാട് കെന്‍സ ഹൗസില്‍ സലിത കുമാരി ബുധനാഴ്ചയാണ് വീട്ടില്‍ ജീവനൊടുക്കിയത്. ആദ്യം അപകടമരണമെന്നു കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയെന്നു ഉറപ്പിച്ചു. പിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബൈബിളില്‍ നിന്നും രണ്ടു ആത്മഹത്യ കുറിപ്പുകളും കണ്ടെത്തി. മകനും മകള്‍ക്കുമായി പ്രത്യേകം ആത്മഹത്യ കുറിപ്പുകളായിരുന്നു.

മകന്‍ രാഹുലിനെഴുതിയ കുറിപ്പിലാണ് കൗണ്‍സിലറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ജോസ് ഫ്രാങ്ക്ളിന്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറയുന്നത്. ലൈംഗിക താത്പര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നുവെന്നും,പല വിധത്തില്‍ ബുദ്ധിമുട്ടിക്കുന്നുവെന്നും ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നു. ജോസ് ഫ്രാങ്ക്‌ളിന്‍ രാത്രി വൈകി അമ്മയെ വിളിച്ചു ശല്യപ്പെടുത്താറുണ്ടെന്നു മകനും മകളും പൊലീസിന് മൊഴി നല്‍കി. പിന്നാലെയാണ് ജോസ് ഫ്രാങ്ക്‌ളിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. ജോസ് ഫ്രാങ്ക്‌ളിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു സിപിഐഎം-ബിജെപി
പ്രതിഷേധം ശക്തമാണ്.