കോഴിക്കോട് പാളയത്തെ യുവാവിന്റെ കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. പ്രതി ദീപക്ക് കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു. കൊല്ലപ്പെട്ട ബിജു ദീപക്കിനെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടു പോകാൻ നിർദേശിച്ചിരുന്നു. ഇതിന്റെ പകയാണ് കൊലപാതക കാരണമെന്ന് കമ്മീഷണർ എ പി ഷൗക്കത്തലി പറഞ്ഞു. കുടുംബ പ്രശ്നങ്ങളും കാരണമായിട്ടുണ്ടെന്നും പ്രതിക്ക് മാനസിക പ്രശ്നം ഉണ്ട് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.
പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ നേരത്തെ കൊണ്ടുപോയിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും അക്രമവാസന കാണിക്കുന്ന ആളാണ് ദീപക്. പ്രതിക്ക് അക്രമവാസനയുണ്ട്. പ്രതി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ്. കൊല്ലപ്പെട്ട ബിജുവിന്റെ ഫോണും ബൈക്കിന്റെ താക്കോലും പ്രതി ഒളിപ്പിച്ചിരുന്നു. ഇത് കണ്ടെത്തി. ഒറ്റയ്ക്കാണ് പ്രതി കൃത്യം നടത്തിയത്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് വിവരം കൈമാറിയതാണ് വൈരാഗ്യത്തിന്റെ കാരണമെന്നത് തെറ്റാണെന്നും കമ്മീഷണർ എ പി ഷൗക്കത്തലി പറഞ്ഞു.ബിജുവിന്റെ സംസ്കാര ചടങ്ങുകളിൽ ഉൾപ്പെടെ ഇയാൾ പങ്കെടുത്തു എന്നാണ് വിവരം. പ്രതിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കോഴിക്കോട് നഗരത്തെ നടുക്കിയ സംഭവം നടന്നത്. പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ 45 മുറിവുകൾ കണ്ടെത്തിയിരുന്നു. കഴുത്തിന്റെ മുൻപിലും പിൻവിലുമായി 18 കുത്തുകൾ. കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് നിഗമനം.








