Headlines

‘സ്വർണക്കൊള്ളയിലെ കോൺഗ്രസ് പങ്ക് വ്യക്തമാകുന്നു; പോറ്റി സോണിയ ഗാന്ധിയെ കണ്ടതിലുള്ള ദുരൂഹത മാറ്റണം’; എം വി ഗോവിന്ദൻ

ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് വ്യക്തമാകുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനുള്ള കോടതി ഉത്തരവ് അതാണ് വ്യക്തമാക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിലുള്ള ദുരൂഹത മാറ്റണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.കൊടി മരം മാറ്റുന്നതിനായി പിരിച്ച പണം എവിടെ പോയി. ഇത്തരത്തിൽ കൊള്ള നടത്തിയവരെ പൂർണമായും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ബിജെപി-ജമാഅത്തെ ഇസ്ലാമി- യുഡിഎഫ് കൂട്ടുകെട്ടിന്റെ കോർഡിനേറ്ററാണ് വി.ഡി സതീശൻ എന്ന് അദേഹം കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ ലീഗിന്റെ നിലപാട് എന്താണെന്നും ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ ഹൈക്കമാൻഡ് തീരുമാനം എന്താണെന്നും എംവി ഗോവിന്ദൻ ചോദിച്ചു.ജമാഅത്തെ ഇസ്ലാമി കൊടും വിഷം തന്നെയാണ്. ആർഎസ്എസിനെ ബിജെപിയേയും പോലെ ജമാഅത്തെ ഇസ്ലാമിയും കൊടും വിഷമാണ്. അവർ ആഗോളമായി ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. മലപ്പുറം ജില്ല വിഭജിക്കണം, പെരുന്നാൾ അവധി എന്ന സമസ്ത പ്രമേയത്തിൽ സർക്കാര് ആണ് മറുപടി പറയേണ്ടത്. ജാഥയിൽ എല്ലാം പറയേണ്ടത് ഇല്ല. രാഷ്ട്രീയ കാര്യങ്ങളിൽ മാത്രം മറുപടി പറഞ്ഞാൽ മതിയെന്ന് അദേഹം കൂട്ടിച്ചേർത്തു.