‘വർഗീയതക്കെതിരായ പോരാട്ടം; നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ’; എംവി ഗോവിന്ദൻ

രാഷ്ട്രീയത്തിൽ പ്രധാനം വർ‌ഗീയതയ്ക്കെതിരായ പോരാട്ടമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൃത്യമായ രാഷ്ട്രീയവും വ്യക്തതയോടു കൂടിയുള്ള വികസന നിലപാടും പറഞ്ഞാണ് നിലമ്പൂരിൽ വോട്ട് തേടുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആയിക്കോട്ടെ. ഭരണത്തെ വിലയിരുത്തുന്നതിനോട് ഒരു എതിർപ്പും ഇല്ല. നല്ല ആത്മവിശ്വാസം ഉണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശി അവതരിപ്പിച്ചുവെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നണിയായി മത്സരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിട്ടുള്ളത് എന്ന് പറയുന്നു. മുസ്ലിം രാജ്യം എന്നതാണ് അവരുടെ ഉന്നം. വർഗീയ ശക്തികൾ പരസ്പരം ഏറ്റുമുട്ടിയാൽ ഏതെങ്കിലും ഒന്ന് ജയിക്കുകയോ ചെയ്യില്ല. പരസ്പരം ഏറ്റുമുട്ടുന്നത് തന്നെ പരസ്പരം ശക്തിപ്പെടാൻ ആണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

രണ്ട് വർഗീയ കൂട്ടുകെട്ടുകൾക്കും എതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒപ്പം നിർത്തുമെന്ന് എംവി ഗോവിന്ദൻ‌ വ്യക്തമാക്കി. വർഗീയവാദികൾ വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നവരാണെന്ന് അദേഹം വിമർശിച്ചു. എല്ലാ മതവിഭാഗത്തിലും പെട്ട വിശ്വാസികളായ മനുഷ്യർ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് അദേഹം ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സംബന്ധിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം മറുപടി പറയുന്നില്ലെന്ന് എംവി ഗോവിന്ദൻ‌ പറഞ്ഞു. തങ്ങൾ ഒരുതരത്തിലും ജമാഅത്തെ ഇസ്ലാമികമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും വർഗീയതയ്ക്ക് എതിരായി പറഞ്ഞാൽ വർഗീത പറയുന്നു എന്ന് ആരോപിക്കുന്നുവെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.