Headlines

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

 

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന. ഏവിയേഷൻ ഇൻസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുടെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറാണ് വെളിപ്പെടുത്തൽ നടത്തിയത്. പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയ സംഘത്തിന്റെ ഭാഗമായിരുന്നു താനെന്ന് എഞ്ചിനീയറായ ഷാങ് ഹെങ്. ചൈനീസ് ഉപകരണങ്ങൾക്ക് പോരാട്ടത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നും ഷാങ് ഹെങ്. ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക ചാനലായ സി സി ടിവിയിലെ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷിക ആഘോഷത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ചൈനയുടെ ഭാഗത്ത് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ വരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന നടത്തിയ നിർണ്ണായക സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.2025 ഏപ്രിൽ 22നാണ് ഭീകരർ പഹൽഗാമിൽ ആക്രമണം നടത്തിയത്. സാധാരണക്കാരായ പൗരന്മാരെയാണ് ഭീകരർ വധിച്ചത്. പുരുഷൻമാരെ മാറ്റി നിർത്തി, മതം ചോദിച്ചറിഞ്ഞ ശേഷം പോയന്റ് ബ്ലാങ്കിൽ വെടിയുതിർത്തു. മലയാളിയായ രാമചന്ദ്രൻ അടക്കമുള്ള 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ പാക് ഭീകരവാദി സംഘടനകളെന്നതിന്റ തെളിവുകൾ മണിക്കൂറുകൾക്കകം വ്യക്തമായി. ലഷ്‌കർ ഇ തോയ്ബ യുടെ ഉപസംഘടന ടി ആർ എഫ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

 

ഭീകരർക്കുവേണ്ടി കാടും നാടും സുരക്ഷാസേനയുടെ തിരച്ചിൽ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തിരക്കിട്ട യോഗങ്ങൾ. ഒടുവിൽ പതിഞ്ചാം നാൾ, മെയ് ഏഴിന് ഇന്ത്യൻ സൈന്യം നീതി നടപ്പാക്കി. ഓപ്പറേഷൻ സിന്ദൂർ. ഭീകരാക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളുടെ മാഞ്ഞുപോയ ‘സിന്ദൂരത്തിന്’ പകരമായി നൽകിയ മറുപടി എന്ന അർത്ഥത്തിലാണ് ഈ പേര് നൽകപ്പെട്ടത്.