തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെയുള്ള അന്വേഷണം രാഷ്ട്രീയമായി നേരിടാൻ സിപിഐഎം. രാഷ്ട്രീയ പ്രേരിതമെന്ന് വിലയിരുത്തൽ. എഫ്ഐആർ ഇട്ടാൽ ഉടൻ കോടതിയെ സമീപിക്കാൻ ധാരണ. സംസ്ഥാന സമിതിയിൽ പിണറായി വിജയൻ സംസാരിച്ചില്ല. ED നിർദ്ദേശം അനുസരിച്ച് സർക്കാർ കേസ് എടുക്കുമോ എന്നതിൽ ഊന്നിയാകും പ്രതിരോധം. കേസ് എടുത്താൽ BJP ക്ക് വഴങ്ങി എന്ന ആരോപണം ഉയർത്തിയും പ്രതിരോധിക്കും. CPIM സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം.
സംസ്ഥാന സമിതിയിലെ ചർച്ച ചോർന്നതിൽ സിപിഐഎം സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാന സമിതിയിലെ ചർച്ചക്കുള്ള മറുപടിയിലാണ് അതൃപ്തി അറിയിച്ചത്. ചർച്ചയിൽ പങ്കെടുത്ത ചിലരുടെ പേരുകൾ പുറത്തുവന്നത് എങ്ങനെയെന്ന് നേതൃത്വം ചോദിച്ചു. ചർച്ച പുറത്തായതിൽ ഉത്തരവാദിത്വമില്ലെന്നാണ് നേതാക്കളുടെ മറുപടി.
അതേസമയം പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയവുമായി നേരിടാനാണ് സിപിഐഎം തീരുമാനം. പൊളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലാകും പിണറായിക്ക് പാർട്ടി പ്രതിരോധം തീർക്കുക. കേസെടുത്താൽ പ്രതിപക്ഷ നേതാവ് പ്രതിയാകുന്ന സാഹചര്യമാകും ഉണ്ടാകുക. കൈക്കൂലിയായി 3.28 കോടി രൂപ വാങ്ങിയെന്നും മകൾ വീണ വഴിയാണ് ഇത് വാങ്ങിയതെന്നും മരുമകനും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് സഹായികളെ ഉപയോഗിച്ച് ഈ പണം ദുബായിലേക്ക് കടത്തിയെന്നുമുള്ള ഗുരുതരമായ കണ്ടെത്തലാണ് ഇഡിയുടെ 25 പേജുള്ള റിപ്പോർട്ടിലുള്ളത്. വിശാല സംസ്ഥാന കമ്മിറ്റി ചേർന്ന് വീഴ്ചകൾ തിരുത്തി പാർട്ടിയെ നവീകരിക്കാനുള്ള നീക്കത്തിനിടെയാണ് ഈ പ്രതിസന്ധി പാർട്ടി അഭിമുഖീകരിക്കുന്നത്.
യുഡിഎഫ് സർക്കാർ ഇഡിയുടെ കത്തിൽ എന്ത് നടപടിയെടുക്കുമെന്നതും നിർണായകമാണ്. കേസ് എടുക്കാൻ ആധാരമാക്കി ഇഡി നൽകിയിരിക്കുന്ന റിപ്പോർട്ടും കണ്ടെത്തലുകളും പരിശോധിച്ചാകും തീരുമാനം. കേസെടുത്താൽ ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന പ്രതിരോധമാകും സിപിഐഎം ഉയർത്തുക. ബിജെപിയുടെ ലക്ഷ്യത്തിന് സംസ്ഥാന സർക്കാരും ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപവും സിപിഐഎം ഉയർത്തും. ഈ കേസിൽ ഇതുവരെ പിണറായിയുടെ മകൾക്കെതിരായ ആരോപണമെന്ന നിലയിലാണ് സിപിഎം വിഷയത്തെ പ്രതിരോധിച്ചിരുന്നത്. എന്നാൽ, പിണറായിക്കെതിരെ കേസെടുത്താൽ ആ നിലപാടിൽ തുടരുന്നത് എളുപ്പമാകില്ല.









