Headlines

മഞ്ചേശ്വരത്തെ കള്ളവോട്ട് ആരോപണം, യഥാർത്ഥ വോട്ടർമാർ ബൂത്തിലെത്തി കെ സുരേന്ദ്രനെ തോൽപ്പിക്കും; എകെഎം അഷ്‌റഫ്‌

മഞ്ചേശ്വരത്തെ കള്ളവോട്ട് ആരോപണത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെയും സുരേന്ദ്രൻ അപമാനിച്ചെന്ന് എകെഎം അഷ്‌റഫ്‌ പറഞ്ഞു. സുരേന്ദ്രന്റേത് പരാജയ ഭീതി മൂലമുള്ള ആരോപണം.

സേനയും, അർധ സേനയും വരുമെന്ന് പറഞ്ഞ് വോട്ടർമാരെ ഭയപ്പെടുത്താനാണ് ശ്രമം. ഏത് സേനെയെ വേണമെങ്കിലും ഇറക്കിക്കോളൂ. യഥാർത്ഥ വോട്ടർമാർ ബൂത്തിലെത്തി കെ സുരേന്ദ്രനെ തോൽപ്പിക്കുമെന്നും എകെഎം അഷ്‌റഫ്‌ വ്യക്തമാക്കി.

നേരത്തെ മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. നാട്ടിൽ എത്താത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചു. മഞ്ചേശ്വരം, കുമ്പള, മംഗൽപ്പാടി, വോർക്കാടി പഞ്ചായത്തുകളിലാണ് കള്ളവോട്ട് ചെയ്യാൻ ഒരുങ്ങുന്നത്.

മുസ്ലീം ലീഗിന് മാത്രം സ്വാധീനമുള്ള 33 ബൂത്തുകൾ കേന്ദ്രീകരിച്ചാണ് കള്ളവോട്ടിന് ശ്രമിക്കുന്നത്. ജില്ലാ ഭരണകൂടം ഈ ബൂത്തുകളിൽ കൃത്യമായി നിരീക്ഷണം ഏർപ്പെടുത്തണം. നടപടി ഉണ്ടായില്ലെങ്കിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വർഗീയ കാർഡ് ഇറക്കിയാണ് യുഡിഎഫും ലീഗും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും ഇത്തവണ ആ കാർഡ് മഞ്ചേശ്വരത്ത് ചെലവാകില്ലെന്നും കെ സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. മുസ്ലിം സഹോദരർ തന്നെ ഈ വർഗീയ കാർഡിന് എതിരായിട്ടുള്ള നിലപാട് ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇത്തവണ ഞങ്ങൾ നല്ല പ്രതീക്ഷയിൽ ആണ്. കാരണം യുഡിഎഫിൻ്റെ തെറ്റായ പ്രചാരണങ്ങളെ ജനങ്ങൾ തിരസ്കരിച്ചു കഴിഞ്ഞു. സർക്കാരിന് എതിരെ ഉള്ള വികാരം പോലെ തന്നെ മണ്ഡലത്തിൽ ലീഗിന് എതിരെയുള്ള വികാരവും ശക്തമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഒരു തരത്തിലും വികസനം ഇല്ലാത്ത മണ്ഡലമാണ് മഞ്ചേശ്വരം. ആ വികസന പ്രശ്നങ്ങൾ ചോദിക്കുമ്പോഴാണ് ഇവർ വേറെ കാർഡ് ഇറക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കർണാടകയിൽ തന്നെ പൊളിഞ്ഞു പോയ ഇന്ദിര ഗ്യാരൻ്റി പദ്ധതികൾ ആണ് ഇവിടെ നടപ്പിലാക്കാൻ പോകുന്നത്.

സ്ത്രീകൾക്ക്‌ ബസിൽ സൗജന്യ യാത്ര പൊളിഞ്ഞു പോയി. കേരളത്തിൽ യുഡിഎഫ് വാഗ്ദാനം വയനാട് പാക്കേജ് പോലെ ആണ്. വയനാട് 100 വീട് വെയ്ക്കും എന്നു പറഞ്ഞു. വീടുമില്ല സ്ഥലവുമില്ല പിരിച്ച പൈസയും ഇല്ല. അതുകൊണ്ട് ജനങ്ങൾ ഇതൊന്നും വിശ്വസിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.