ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ പിറന്നതും, ഭേദിക്കപ്പെട്ടതും നിരവധി റെക്കോർഡുകൾ. വ്യക്തികളും, ടീമുകളും, പരമ്പര തന്നെയും റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചു. റൺസ് വേട്ടയിൽ തന്നെ കുറിക്കപ്പെട്ടത് ആറ് റെക്കോർഡുകൾ. 7881 റൺസ് പിറന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആറ് മത്സരങ്ങൾ അടങ്ങിയ ആസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയെ (7221) മറികടന്നുകൊണ്ട് ഏറ്റവും കൂടുതൽ റൺസ് പിറന്ന പാരമ്പരയെന്ന റെക്കോർഡ് സ്വന്തമാക്കി.
അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന റൺസ് എന്ന റെക്കോഡ് ഇനി ഇന്ത്യക്ക് സ്വന്തം. പരമ്പരയിൽ 3809 റൺസ് നേടിക്കൊണ്ടാണ് ഇന്ത്യൻ പട ഈ നേട്ടം കുറിച്ചത്. ഏറ്റവുമധികം സെഞ്ചുറികൾ പിറന്ന ദ്വിരാഷ്ട്ര പാരമ്പരയായും ഈ പരമ്പര മാറി. ആകെ 21 സെഞ്ചുറികളാണ് അഞ്ച് മത്സരങ്ങൾ അടങ്ങിയ ഈ ടെസ്റ്റ് പരമ്പരയിൽ പിറന്നത്. മികച്ച പ്രകടനത്തോടെയുള്ള ശുഭ്മാൻ ഗില്ലിന്റെ റൺസ് വേട്ട ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് നേടിക്കൊടുത്തു. 754 റൺസാണ് ഗിൽ നേടിയത്. അർധസെഞ്ചുറികളുടെ കണക്കിലും പിറന്നു റെക്കോർഡുകൾ. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറ്റവും അധികം അർധസെഞ്ചുറി നേടുന്ന താരമായി ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ മാറി. ആറ് അർധസെഞ്ചുറികളാണ് ജഡേജ ഇന്ത്യയ്ക്കായി നേടിയത്.
ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും കുറിക്കപ്പെട്ടു റെക്കോർഡുകൾ. ഇംഗ്ലണ്ടിൽ ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തിയ താരമെന്ന റെക്കോർഡ് ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബുമ്ര സ്വന്തമാക്കി. 51 വിക്കറ്റുകൾ വീഴ്ത്തികൊണ്ടാണ് ബുമ്ര ഈ നേട്ടം കൈവരിച്ചത്. തന്റെ പ്രകടന മികവുകൊണ്ട് ഇന്ത്യയ്ക്ക് വിജയം പിടിച്ചുവാങ്ങി നൽകിയ മുഹമ്മദ് സിറാജ് കുറിച്ച് തന്റെ പേരിൽ റെക്കോർഡ്. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും അധികം റെക്കോർഡ് നേടുന്ന താരമെന്ന റെക്കോർഡാണ് സിറാജ് സ്വന്തമാക്കിയത്. 23 വിക്കറ്റുകളാണ് സിറാജ് ഈ പരമ്പരയിൽ നേടിയത്.