Headlines

‘തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതായെന്ന കരാർ കമ്പനിക്ക് വേണ്ടി; പ്രളയം മനുഷ്യനിര്‍മ്മിതം’

കൊച്ചി: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കരിമണല്‍ ലോബിക്ക് വേണ്ടിയാണ് കേരളത്തില്‍ പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതായെന്ന കരാർ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു. ഇതില്‍ മാത്യു ടി തോമസിന് പങ്കുണ്ടെന്നതിന് കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ തെളിവാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ജനസേചനവകുപ്പ് മന്ത്രിയുടെ പഴയകാല ശബ്ദസന്ദേശം എന്ന് അവകാശപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ ശബ്ദരേഖ പുറത്തുവിട്ടത്.’തോട്ടപ്പള്ളി സ്പില്‍വേ ഒരുമാസം മുമ്പ് തുറക്കേണ്ടതാണ്. അത് തുറന്നാല്‍ താഴെയുള്ള മണല്‍ത്തിട്ട് വെള്ളംകൊണ്ടുപോകും. മേരിമാതായെന്ന കരാർ കമ്പനിയാണ് കരാര്‍ എടുത്തത്. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്കാണ് അത് കൊടുത്തത്. മറിച്ചുവിറ്റാല്‍ 2,000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എഞ്ചിനീയറും മാത്യു ടി തോമസും ചേര്‍ന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട’, ശബ്ദസന്ദേശത്തില്‍ പറയുന്നു.പമ്പയ്ക്ക് മുകളില്‍ മണിയാര്‍ പ്രൊജക്ട് ഉണ്ട്. ഇറിഗേഷന്‍ പ്രൊജക്ട് ആണ്. അതിന്റെ മുകളില്‍ ഇലക്ട്രിസിറ്റിയുടെ പ്രൊജക്ട് ഉണ്ട്. അതില്‍ നിന്നും കറണ്ട് എടുക്കുന്നത് സ്വകാര്യകമ്പനിയാണ്. മണിയാറില്‍ വെള്ളം നിറയ്ക്കാറില്ല. ഇത്തവണ കരാറുകാരന് വേണ്ടി ഷട്ടര്‍ ഇട്ട് വെള്ളം നിറച്ചു. ഗതികേടിന് മരം വീണ് അവിടെ ക്രോസ് ആയി കിടന്നു. വലിക്കാന്‍ പറ്റാണ്ടായി. ഇത് തുറക്കണോ തുറക്കണ്ടയോ എന്നെല്ലാം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെക്രട്ടറിയാണ്. വെള്ളം ഓവറായി വന്നപ്പോള്‍ അടിയില്‍ തുറന്നാണ് ചെങ്ങന്നൂരും ഇവിടെയെല്ലാം നശിക്കാന്‍ കാരണം എന്നും കെ കൃഷ്ണന്‍കുട്ടി ശബ്ദസന്ദേശത്തില്‍ പറയുന്നു.