Headlines

ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി, സിനിമ സ്റ്റൈലിൽ നടുറോഡിൽ കാർ തടഞ്ഞ് വധഭീഷണി; പിടിയിലായ കണ്ടക്ടർ കൊടും ക്രിമിനലും മോഷ്ടാവും

 

കൊച്ചി ∙ ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി, സിനിമ സ്റ്റൈലിൽ പ്രവാസി മലയാളിയുടെ കാർ നടുറോഡിൽ തടഞ്ഞിട്ടു വധഭീഷണി മുഴക്കി സ്വകാര്യ ബസിലെ കണ്ടക്ടർ. സംഭവത്തിൽ കേസെടുത്ത് ഒരു മാസത്തിനു ശേഷം അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെയും പ്രതി ആക്രമിച്ചു. നോർത്ത് പൊലീസിന്റെ പിടിയിലായ കണ്ടക്ടർ കൊടും ക്രിമിനലും മോഷ്ടാവും.

നിലവിൽ പള്ളുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറാണു(27) ലഹരിയിൽ കാലുറയ്ക്കാതെ കലൂർ ദേശാഭിമാനി ജംക്‌ഷനു സമീപം നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണു പൊലീസ് ഇന്നലെ നടപടിയിലേക്കു നീങ്ങിയത്.

ഓഗസ്റ്റ് 9ന് ഉച്ചയ്ക്കു മൂന്നരയോടെയാണു അൻസാർ കാർ തടഞ്ഞത്. ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി ഷാജി ജോസഫ് അവധിക്കു നാട്ടിലെത്തി കുടുംബസമേതം നഗരത്തിൽ ഷോപ്പിങ്ങിന് എത്തിയപ്പോഴാണു പ്രതി കാർ തടഞ്ഞ് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. പ്രതി സഞ്ചരിച്ചിരുന്ന ‘ശക്തി’ എന്ന ബസ് അമിത വേഗത്തിൽ കാറിനു മുന്നിലേക്ക് അപകടകരമായി വെട്ടിച്ചു കയറ്റുകയും റോഡിന്റെ വലതുവശത്തായി സഡൻ ബ്രേക്കിട്ടു നിർത്തി ആളിറക്കുകയും ചെയ്തതു പരാതിക്കാരൻ ചോദ്യം ചെയ്തതാണ് പ്രകോപനം.

 

കാറിന്റെ ഡോർ വലിച്ചു തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ബോണറ്റിലും വിൻഡ്ഷീൽഡിലും അടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമാസക്തനായ പ്രതിയെ കണ്ടു പരാതിക്കാരന്റെ ഭാര്യയും കുട്ടികളും ഭയന്നു നിലവിളിക്കുന്നതും പരാതിക്കാരൻ പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്തു വിവരമറിയിക്കുന്നതും വിഡിയോയിലുണ്ട്. അതു വഴി കടന്നുപോയ ബൈക്ക് യാത്രികരാണ് പ്രതിയെ റോഡിൽ നിന്നു പിടിച്ചു മാറ്റിയത്.

നഗരത്തിലോടുന്ന അലങ്കാർ എന്ന ബസിലെ കണ്ടക്ടറാണു പ്രതി. ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്യാൻ പോയ പൊലീസ് സംഘത്തെയും പ്രതി ആക്രമിച്ചു. നോർത്ത് സ്റ്റേഷനിലെ എഎസ്ഐ സുനിലിന്റെ മുഖത്ത് ഇടിച്ചു പരുക്കേൽപിച്ചു. ബലപ്രയോഗത്തിലൂടെയാണു പ്രതിയെ ഒടുവിൽ കീഴടക്കിയത്. മോഷണവും അടിപിടിയും ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് അൻസാർ. ട്രെയിനുകൾ, ബസുകൾ എന്നിവ കേന്ദ്രീകരിച്ചാണു പ്രതി മോഷണം നടത്തുന്നത്. ജോലി ചെയ്തിരുന്ന ബസിലെ യാത്രക്കാരിൽ നിന്നു തന്നെ പ്രതി മോഷണം നടത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.

നഗരത്തിൽ ഏതാനും ആഴ്ചകൾക്കിടെ ഒട്ടേറെത്തവണ യാത്രക്കാർക്കും നാട്ടുകാർക്കും സ്വകാര്യ ബസ് ജീവനക്കാരുടെ മർദനമേറ്റിട്ടും പൊലീസ് അയഞ്ഞ സമീപനം സ്വീകരിക്കുന്നുവെന്ന പരാതി ശക്തമാണ്.