Headlines

ധരാലിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; തീർഥാടകരായ മലയാളികൾ സുരക്ഷിതർ

മേഘ വിസ്ഫോടനവും മിന്നൽ പ്രളയവും നാശംവിതച്ച ഉത്തരാഖണ്ഡിലെ ധരാലിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഒമ്പത് സൈനികരെ ഉൾപ്പെടെ 130 പേരെയാണ് ധരാലി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. SDRF, NDRF, കരസേന, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനം. ഡോക്ടേഴ്സിന്റെ പ്രത്യേക സംഘവും പ്രശ്നബാധിത മേഖലകളിൽ എത്തിയിട്ടുണ്ട്. വ്യോമ മാർഗം ധരാലിയിൽ എത്തിയ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ദുരന്തത്തിൽ അഞ്ച് പേർ മരിച്ചെന്നാണ് സ്ഥിരീകരണം.

കൂടുതൽ സേന രക്ഷാപ്രവർത്തനത്തിന് ധരാലിയിലേക്ക് എത്തും. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് വ്യോമ മാർഗമുള്ള രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. ഡെറാഡൂണിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്തനിവാരണ കേന്ദ്രങ്ങൾ തുറന്നു. ഹരിദ്വാർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. ഹിമാചൽ പ്രദേശിൽ കുടുങ്ങിക്കിടന്ന 413 തീർഥാടകരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

അതേസമയം, ഉത്തരകാശിയിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരാണ്. ഛാർധാം തീർഥാടനത്തിന് പോയവരാണ് ഗംഗോത്രിയ്ക്ക് സമീപം കുടുങ്ങിയത്. എന്നാൽ ഇന്നലെ മുതൽ ഇവരുമായി ആശയവിനിമയം നടത്താൻ കുടുംബങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.ഇക്കാര്യത്തിലെ ആശങ്ക ട്വന്റിഫോറുമായി കുടുംബാംഗങ്ങൾ പങ്കുവച്ചിരുന്നു.മലയാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് ഇടപെടലുകൾ സജീവമായത്.

ഉത്തരാഖണ്ഡ് മലയാളി സമാജവും ഉത്തരകാശി ജില്ലാ ഭരണകൂടവുമായി ഇടപെടലുകൾ നടത്തി. ഇരുപത്തിയെട്ടുപേരും സുരക്ഷിതരെന്ന് ഉച്ചയോടെ വിവരം. ബേരോഗാട്ടി ITBP ക്യാംപിലേക്ക് ഇവരെ മാറ്റി. 28 പേരിൽ എട്ട് പേർ കേരളത്തിൽ നിന്ന് പോയവരാണ്. ഇരുപത് പേർ മുംബൈയിൽ താമസമാക്കിയവരും.