Headlines

എം.ആര്‍.അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്ര: ഹൈക്കോടതി തുടര്‍നടപടികള്‍ അവസാനിപ്പിച്ചു

എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്ന് അജിത് കുമാര്‍ വിശദീകരണം നല്‍കി. നടപടി ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ചരക്ക് നീക്കത്തിന് മാത്രമേ സ്വാമി അയ്യപ്പൻ റോഡിൽ ട്രാക്ടർ ഉപയോഗിക്കാനാവു എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എഡിജിപി, കോടതി ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പിന്നാലെയാണ് സ്വമേധയാ കേസ് എടുത്തത്. എംആർ അജിത് കുമാർ മനപ്പൂർവമാണ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് കഴിഞ്ഞ തവണ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ ആരോഗ്യ പ്രശ്നം ഉണ്ടെന്ന എംആർ അജിത്ത്കുമാറിന്റെ വാദം ഇക്കുറി ഹൈക്കോടതി അംഗീകരിച്ചു. തെറ്റ് ആവർത്തിക്കരുതെന്നും നിർദേശം നൽകി. ശബരിമല ട്രാക്റ്റർ യാത്രാ വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവിയും എഡിജിപിയോട് വിശദീകരണം തേടിയിരുന്നു.