ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച് കേന്ദ്ര പാർലമന്ററികാര്യമന്ത്രി കിരൺ റിജിജു. അഭിജീത് ദിപ്കെ ആംആദ്മി പാർട്ടി പ്രവർത്തകനെന്നും വിദ്യാർഥികളെ മറയാക്കി എഎപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നുമാണ് വിമർശനം. ജന്തർമന്തർ പ്രതിഷേധത്തിൽ ഡൽഹി പൊലീസിനെ കിരൺ റിജിജു പ്രശംസിച്ചു. കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ. പ്രതിഷേധത്തിൽ ഒരാളുടെ പോലും എല്ലൊടിഞ്ഞിട്ടില്ലെന്നും വിദ്യാർത്ഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകളാണ് നുഴഞ്ഞുകയറിയതെന്നും കിരൺ റിജിജു പറഞ്ഞു.
പ്രതിഷേധത്തിൽ ഗുരുതര പരിക്കുകളോടെ ആരും ആശുപത്രിയിലില്ല. പ്രതിഷേധത്തിൽ വിദ്യാർത്ഥികളെന്ന വ്യാജേന നിരവധി ക്രിമിനലുകളാണ് നുഴഞ്ഞുകയറിയത്. ഇത്രയും വലിയ പ്രതിഷേധം ആർക്കും പരിക്കേൽക്കാതെ കൈകാര്യം ചെയ്തതിന് ഡൽഹി പോലീസിനെ അഭിനന്ദിക്കണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ആം ആദ്മി പാർട്ടി, ഭീം ആർമി, സമാജ്‌വാദി പാർട്ടി തുടങ്ങിയ രാഷ്ട്രീയ സംഘടനകൾ ഈ സമരത്തിൽ പങ്കുചേരുകയും പ്രതിഷേധക്കാരെ അക്രമത്തിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തതായി റിജിജു ആരോപിച്ചു.
എഫ്സിആർഎ ഭേദഗതി സംബന്ധിച്ചും കേന്ദ്രമന്ത്രി പ്രതികരിച്ചു. വിദേശ ഫണ്ടുകളിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിക്കുന്നത് ഹിന്ദു സംഘടനകൾകൾക്കാണ്. അതിനാൽ പ്രതിഷേധിക്കേണ്ടത് അവരാണ്. 16 ശതമാനം മാത്രമാണ് ക്രിസ്ത്യൻ മിഷണറിമാർക്ക് ലഭിക്കുന്നത്. ബിൽ ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യം വെക്കുന്നത് എന്ന് പ്രതിപക്ഷം നുണപ്രചാരണം നടത്തുന്നുവെന്ന് കിരൺ റിജിജു പറഞ്ഞു.
നിലവിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തമായ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും അദേഹം കൂട്ടിച്ചേർത്തു.









