‘കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല’ ; ഡോ. സിസ തോമസ്

കേരള സർവകലാശാലയിൽ അസാധാരണ സാഹചര്യം. സസ്പെൻഷൻ റദ്ദാക്കി എന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുമ്പോൾ സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ തുടരുമെന്നാണ് താത്കാലിക വി സി ഡോ സിസ തോമസിന്റെ വാദം. വിഷയത്തിൽ വി സി യും സിൻഡിക്കേറ്റും രണ്ട് തട്ടിലാണ് തുടരുന്നത്.

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല. കോടതിയിൽ ഇരിക്കുന്ന വിഷയം ചർച്ചയ്ക്ക് എടുത്തിരുന്നില്ല. സസ്‌പെൻഷൻ റദ്ദാക്കണമെന്ന പ്രമേയം സിൻഡിക്കേറ്റ് അംഗങ്ങൾ ഉന്നയിച്ചപ്പോൾ യോഗം പിരിച്ചുവിട്ട് താൻ ഇറങ്ങി വരികയാണ് ഉണ്ടായത്. സിൻഡിക്കേറ്റ് പിരിച്ചുവിട്ട ശേഷം എടുത്ത തീരുമാനത്തിന് നിയമസാധുതയില്ലെന്നും ഇപ്പോൾ നടക്കുന്നത് സിൻഡിക്കേറ്റാവില്ല അവർ കുശലം പറയുകയാവും, സസ്പെൻഷനിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും സിസ തോമസ് പ്രതികരിച്ചു.

അതേസമയം, വി സി സിസ തോമസിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. രജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിൻഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ റദ്ദ് ചെയ്തത്.

രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷൻ സംബന്ധിച്ച വിഷയം ചർച്ച ചെയ്യണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ സിസ തോമസ് ഒരു വിട്ട് വീഴ്ചക്കും തയ്യാറായിട്ടില്ല എന്നാണ് സൂചന. അച്ചടക്ക നടപടി വി സി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടിൻ്റെ പകർപ്പ് യോഗത്തിൽ വയ്ക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് വൈസ് ചാൻസിലർ അറിയിച്ചു. അജണ്ടയിൽ ഉൾപ്പെട്ട വിഷയമല്ല എന്ന് സൂചിപ്പിച്ചു കൊണ്ടായിരുന്നു വി സി ആവശ്യം നിരസിച്ചത്. ഇതിനിടെ ഇടത് സിൻഡിക്കേറ്റ് അംഗം കോടതിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു എന്ന് ആരോപിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്ത് വന്നു. ഇടത് അംഗം ആർ രാജേഷിനെതിരെയാണ് പ്രമേയം അവതരിപ്പിച്ചത് ഈ വിഷയത്തിലും വി സി ചർച്ചയ്ക്ക് തയ്യാറായില്ല.