സംസ്ഥാനത്ത് യുഡിഎഫ് നേടിയ വലിയ ഭൂരിപക്ഷം ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നുവെന്ന് പി.കെ നവാസ്. ഇടതു വോട്ടുകളും തനിക്ക് ലഭിച്ചു. ഇടതു രാഷ്ട്രീയം സാധാരണക്കാരിൽ നിന്ന് അകന്നു. മുസ്ലിം ലീഗിന് ഒരു ഡിമാൻഡുമില്ല. മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകാൻ ഉള്ള യോഗ്യത ജനങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്. അത്തരം പദവികൾക്കുള്ള യോഗ്യത മുസ്ലിം ലീഗിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അത്തരത്തിൽ ഉള്ള രാഷ്ട്രീയ തീരുമാനം UDF എടുത്താൽ സ്വീകരിക്കാൻ മടികാണിക്കില്ല. മുസ്ലിം ലീഗിൽ ആരെങ്കിലും ഉപമുഖ്യന്ത്രി ആയാൽ ഒരാശങ്കയും പൊതുസമൂഹത്തിന് ഉണ്ടാകില്ല. മുഖ്യമന്ത്രി ആരാകണം എന്ന രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണ്. കെ.സി വേണുഗോപാലും, രമേശ് ചെന്നിത്തലയും, VD സതീശനും യോഗ്യർ. സിപിഐഎം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നു. സംഘപരിവാറിന്റെ പതിപ്പ് ആയി സിപിഐഎം മാറുന്നുവെന്നും പി കെ നവാസ് വിമർശിച്ചു.
വി അബ്‍ദുറഹ്‍മാനിലൂടെ 2016 ല്‍ എല്‍ഡിഎഫ് പിടിച്ചെടുത്ത മണ്ഡലമായിരുന്നു താനൂർ. 10 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പി കെ നവാസിലൂടെ യുഡിഎഫ് പാളയത്തിലേക്ക് തിരിച്ചെത്തിയത്. 27,131 വോട്ടുകള്‍ക്കാണ് പി കെ നവാസിന്‍റെ വിജയം. നവാസ് 91,992 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്വതന്ത്രന്‍ മുഹമ്മദ് സമീര്‍ ടി 64,861 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തുള്ള ബിജെപിയുടെ ദീപ പുഴയ്ക്കലിന് 13,642 വോട്ടുകളാണ് നേടാനായത്.
താനൂർ നഗരസഭയും നിറമരുതൂർ, ഒഴൂർ, ചെറിയമുണ്ടം, താനാളൂർ, പൊന്മുണ്ടം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് താനൂർ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ ലഭിച്ചതും 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം താനാളൂർ പഞ്ചായത്ത് തിരിച്ചുപിടിക്കാനായതും യുഡിഎഫിന് വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ വികസന നേട്ടങ്ങൾ മുൻനിർത്തി മണ്ഡലം നിലനിർത്താനാണ് എൽഡിഎഫ് ശ്രമിച്ചിരുന്നത്.








