തമിഴ്നാട്ടിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. വിജയ്യുടെ ടി വി കെയ്ക്ക് AIADMK യുടെ നാൽപത് എംഎൽഎമാരുടെ പിന്തുണ. മുൻമന്ത്രി സി വി ഷൺമുഖത്തിൻ്റെ നേതൃത്വത്തിലാണ് തീരുമാനം. ഇതിനിടെ പത്ത് മണിക്ക് ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി നിയുക്ത എംഎൽഎമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ പത്ത് മണിയ്ക്കാണ് എ ഡി എം കെ ആസ്ഥാനത്ത് യോഗം ആരംഭിക്കുക. 40 എംഎൽഎമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ 155 സീറ്റുകളുടെ വലിയ ഭൂരിപക്ഷമായിരിക്കും ടി വി കെയ്ക്ക് ലഭിക്കുക. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 118 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
ടിവികെയിലെ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ്റെ നേതൃത്വത്തിൽ അണ്ണാ ഡി എം കെ യിൽ നിന്ന് എം എൽ എ മാരെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്നലെ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമിയുടെ നേതൃത്വത്തിൽ നിയുക്ത എം എൽമാരുടെ യോഗം ചേർന്നിരുന്നു. ടിവികെ വിഷയം യോഗത്തിൽ ചർച്ചയായില്ലെന്നാണ് നിയുക്ത എം എൽ എമാർ പ്രതികരിച്ചത്.
കോൺഗ്രസിന്റെ പിന്തുണകൊണ്ട് മാത്രം വിജയ്ക്ക് സർക്കാർ രൂപീകരിക്കാനാകില്ല. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച സി.പി.ഐ. എം, സി.പി.ഐ, മുസ്ലിം ലീഗ്, വി.സി.കെ, ഡി.എം.ഡി.കെ. കക്ഷികൾക്ക് രണ്ടുസീറ്റുവീതം ലഭിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ വിജയ്ക്ക് ലഭിക്കുമോ എന്നത് വ്യക്തമല്ല. അഞ്ച് സീറ്റുകളാണ് കോൺഗ്രസിനുള്ളത്.
അതേസമയം, ടി വി കെ യ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ഇന്നലെ ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. രണ്ട് മന്ത്രിസ്ഥാനവും കോർപറേഷൻ ചെയർമാൻ സ്ഥാനവും കോൺഗ്രസ് ആവശ്യപ്പെടും.അഞ്ച് സീറ്റുകളാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസ് പിന്തുണച്ചാലും കേവല ഭൂരിപക്ഷത്തിലേക്ക് അഞ്ച് സീറ്റുകൾ കൂടി ടി വികെയ്ക്ക് വേണം. പുറത്ത് നിന്ന് പിന്തുണ നൽകാൻ സാധ്യതയുള്ള പാർട്ടികളെ കൂടി ടി വികെ പരിഗണിച്ചിരുന്നു.






