സിപിഐഎം നേതൃത്വവുമായി ഇടഞ്ഞ ജി സുധാകരൻ നിലപാട് മയപ്പെടുത്തുന്നു. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരൻ വ്യക്തമാക്കി. പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല. അനുഭാവിയായി തുടരും. സി എസ് സുജാത നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മഞ്ഞുരുക്കം. ഈ മാസം 31 വരെ മെമ്പർഷിപ്പ് പുതുക്കാൻ സമയമുണ്ട്.
പാർട്ടി അനുനയം തുടർന്നേക്കും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ഇന്ന് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വീട്ടിലെത്തിയാണ് സിഎസ് സുജാത സംസാരിക്കുന്നത്.
അതിനിടെ, നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ നോട്ടീസിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുഖ്യാതിഥിയായാണ് ജി സുധാകരന് ക്ഷണം ലഭിച്ചിരിക്കുന്നത്.
ജി സുധാകരനെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫോണിൽ വിളിച്ചു. ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കില്ലെന്ന് അറിയിച്ചു. നടക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും ജി സുധാകരൻ റിയാസിനോട് പറഞ്ഞു. പിന്നാലെയാണ് സി എസ് സുജാത നേരിട്ട് വീട്ടിൽ എത്തിയത്.






