Headlines

‘പാര്‍ലമെന്റിലും നിയമസഭയിലും മത്സരിക്കാന്‍ ഒരാള്‍ മാത്രം’; വി ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

വി ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റിലും നിയമസഭയിലും മത്സരിക്കാന്‍ ഒരാള്‍ മാത്രം. സെക്രട്ടറിമാര്‍ മത്സരിക്കേണ്ട എന്ന തീരുമാനം ജോയിക്ക് മാത്രമായി തിരുത്തി എഴുതിയെന്നും വിമര്‍ശനം ഉയര്‍ന്നു. സെക്രട്ടറി പദം ആരുടെയും അട്ടിപ്പേര്‍ അവകാശമല്ലെന്നും വിമര്‍ശനമുയര്‍ന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ പോലും മാറി നിന്നതാണ്. ഇത് ശരിയായ രീതിയല്ലെന്നാണ് വിമര്‍ശനം. കരമന ഹരിയാണ് വിമര്‍ശിച്ചത്.

ജില്ലാ സെക്രട്ടറി പദം മുസ്ലിം സംവരണമല്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മുസ്ലിം ആയതുകൊണ്ടല്ല റഹീമിനെ സെക്രട്ടറിയാക്കിയതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ജില്ലയില്‍ മുസ്ലിം സ്ഥാനാര്‍ഥികള്‍ ഇല്ലെന്നും റഹീമിനെ സെക്രട്ടറിയാക്കിയത് നല്ലതെന്നും കരമന ഹരി പറഞ്ഞിരുന്നു.ഇതിനോടായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. റഹീമിനെ സെക്രട്ടറിയാക്കിയത് സംസ്ഥാന സമിതിയില്‍ നിന്ന് മറ്റാരുമില്ലാത്തതിനാലെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു.

സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലക്കാരനായി എ.എ.റഹീം എംപിയെ തിരഞ്ഞെടുത്തിരുന്നു. റഹീമിന് ചുമതല നല്‍കാനുള്ള സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.