തൃശ്ശൂർ മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ അധികാരത്തിലേറിയ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് രാജിവെക്കില്ലെന്ന് വിമത നേതാക്കൾ. ബിജെപി പിന്തുണയോടെ നേടിയ എല്ലാ സ്ഥാനങ്ങളും രാജിവച്ച് പ്രശ്നം പരിഹരിക്കാൻ ആയിരുന്നു കോൺഗ്രസ് ശ്രമം. എന്നാൽ പ്രസിഡന്റ് ആയ സ്വാതന്ത്ര്യസ്ഥാനാർഥി രാജിവെക്കില്ല എന്ന നിലപാട് വ്യക്തമാക്കി.പാർട്ടി നിർദേശം പാലിച്ച് വൈസ് പ്രസിഡന്റ് നൂർ ജെഹാൻ രാജിവെക്കുകയും ചെയ്തിരുന്നു. അവിശ്വാസത്തിലൂടെ പ്രസിഡണ്ടിനെ പുറത്താക്കാൻ ആകും ഇനി കോൺഗ്രസ് നീക്കം. പക്ഷേ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും വിമതർ ഉറപ്പു പറയുന്നില്ല എന്നത് പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ്.
ഗുണ്ടാ നേതാവ് കൊടകര റഷീദ് ആവശ്യപ്പെട്ട മൂന്നുപേരെ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയാക്കി എന്നും വിമതർ ആരോപിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി കെപിസിസി നേതൃത്വത്തിന് പരാതി നൽകി. തെറ്റ് തിരുത്തി പാർട്ടിയിലേക്ക് തിരിച്ചു വരുന്നവരെ സ്വീകരിക്കാനും എടുത്ത് നടപടി പതിയെ പിൻവലിക്കാനും ആണ് കോൺഗ്രസ് പദ്ധതി ഇട്ടിരുന്നത്. എന്നാൽ വിമതന്മാർ പൂർണമായി അടങ്ങിയിട്ടില്ല എന്നാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്. വൈസ് പ്രസിഡന്റ് രാജിവെച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് വരും ദിവസങ്ങളിലും അലോസരം സൃഷ്ടിക്കും.







