മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും സ്പില്‍വേ സന്ദര്‍ശിച്ചു. മണല്‍നീക്കുന്നത് നിരീക്ഷിക്കാന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ മുഴുവന്‍ സമയം നിയോഗിക്കാന്‍ തീരുമാനമായി. ജലസേചന വകുപ്പിനെ വിമര്‍ശിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു.
ഉദ്യോഗസ്ഥരുമായി വിഷയത്തില്‍ സംസാരിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒഴുക്ക് തുടരത്തക്കവിധം ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ തുടരുകയാണ്. ലീഡിംഗ് ചാനലിന്റെ ആഴം വര്‍ധിപ്പിക്കുകയും സ്പില്‍ വേയിലൂടെ കൂടുതല്‍ വെള്ളമൊഴുക്കിക്കളയുകയുമാണ് വേണ്ടത്. അതിനുള്ള നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയെയും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെയും പൊഴിയില്‍ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തും. കുട്ടനാട് എംഎല്‍എയുമായി സംസാരിക്കും – രമേശ് ചെന്നിത്തല പറഞ്ഞു.പൊഴിയില്‍ മണ്ണ് നീക്കം തുടര്‍ച്ചയായി നടത്തുമെന്ന് മന്ത്രി എം ലിജു പറഞ്ഞു. ലീഡിങ് ചാനലിന് ആഴമില്ലെന്നും അത് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യസമയത്ത് പൊഴി മുറിക്കാത്തതും സ്പില്‍വേ ഷട്ടറുകളില്‍ അടിഞ്ഞ മാലിന്യം നീക്കാത്തതും വന്‍ പ്രതിസന്ധി സൃഷ്ടിച്ചുവെന്ന ട്വന്റിഫോര്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജലസേചനവകുപ്പ് അതിവേഗത്തില്‍ പൊഴിമുറിക്കാന്‍ യന്ത്രങ്ങള്‍ എത്തിച്ച് ജോലി തുടങ്ങുകയായിരുന്നു.
360 മീറ്റര്‍ നീളമുള്ള സ്പില്‍ വേ ഷട്ടറുകളിലൂടെയാണ് പ്രളയം ജലം ഒഴുകിയെത്തുന്നത്. ഈ വെള്ളം സുഗമമായി അറബിക്കടലിലേക്ക് എത്തണമെങ്കില്‍ ആനുപാതികമായി പൊഴിയും മുറിക്കണം. എന്നാല്‍, സ്വാഭാവികമായി മുറിഞ്ഞ 100 മീറ്ററിലൂടെ മാത്രമാണ് ഈ വര്‍ഷം വെള്ളം ഒഴുകിയത്. തുറന്ന 39 ഷട്ടറുകളില്‍ പകുതിയില്‍ അധികം മാലിന്യം അടിഞ്ഞ് ഒഴുക്കും നിലച്ചു. ഇതോടെ പ്രളയം ജലം ഒഴുകി പോകാതെ കുട്ടനാട് വെള്ളത്തിലായി.







