Headlines

നരവനെ പുസ്തകവും കാരവാന്‍ ലേഖനവും: വീണ്ടും ലേഖനവുമായി ലോക്‌സഭയിലെത്തി രാഹുല്‍; രാഹുലിന്റെ അവസരം നിഷേധിച്ച് സ്പീക്കര്‍; സഭയില്‍ ബഹളം

എം എം നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട ലേഖനവുമായി ഇന്നും ലോക്‌സഭയിലെത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ലേഖനം സ്പീക്കര്‍ക്ക് നല്‍കി. രാഹുലിനെ ലേഖനം വായിക്കുന്നതില്‍ നിന്ന് ഇന്നും ഭരണപക്ഷം തടഞ്ഞു. ലേഖനത്തെക്കുറിച്ച് ഉള്‍പ്പെടെ സംസാരിക്കാനുള്ള രാഹുലിന് അവസരം നിഷേധിച്ച് സ്പീക്കര്‍ നന്ദി പ്രമേയ ചര്‍ച്ച തുടര്‍ന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. (Rahul Gandhi stopped from reading out Caravan article in Parliament).കരസേന മുന്‍ മേധാവി എം എം നരവനയുടെ പുസ്തകത്തെക്കറിച്ചുള്ള കാരവാന്‍ മാഗസിനിലെ ലേഖനമാണ് ഇന്നും പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ പോരിന് വഴിവച്ചത്. ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് വിട്ടു കൊടുത്തു എന്നത് ഉള്‍പ്പെടെ ഓര്‍മകുറിപ്പില്‍ കേന്ദ്രത്തിനെതിരെ നിരവധി പരാമര്‍ശങ്ങള്‍ ഉണ്ടെന്ന ‘കാരവന്‍’ മാഗസിനിലെ ലേഖനമാണ് രാഹുല്‍ ഗാന്ധി സ്പീക്കറിന് നല്‍കിയത്.2019 ഡിസംബര്‍ 31 മുതല്‍ 2022 ഏപ്രില്‍ 30 വരെ ഇന്ത്യന്‍ ആര്‍മിയുടെ 28-ാമത് ചീഫ് ഓഫ് ആര്‍മി സ്റ്റാഫായി സേവനമനുഷ്ഠിച്ച ജനറല്‍ നരവനെയുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകമാണ് വിവാദങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ചതായി ആമസോണ്‍ ലിസ്റ്റ് ചെയ്തിക്കുന്ന ഈ പുസ്തകം ഇന്ത്യയില്‍ ലഭ്യമല്ല. പുസ്തകത്തിലെ ചില സുപ്രധാന പരാമര്‍ശങ്ങളെക്കുറിച്ചാണ് കാരവാന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനം. പുസ്തകനം പ്രസിദ്ധീകരിക്കപ്പെട്ടോ ഇല്ലയോ എന്നതില്‍ ഇന്നലെ തര്‍ക്കം തുടര്‍ന്നതോടെ പുസ്തകത്തിന്റെ ആധികാരിതകയെക്കുറിച്ച് സംശയമുണര്‍ന്ന പശ്ചാത്തലത്തിലാണ് കാരവാന്‍ പ്രസിദ്ധീകരിച്ച ലേഖനം രാഹുല്‍ സ്പീക്കര്‍ക്ക് നല്‍കിയത്.

എന്നാല്‍ ലേഖനത്തെക്കുറിച്ച് രാഹുല്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പാര്‍ലമെന്റ് കാര്യ മന്ത്രി കിരണ്‍ റിജിജു തടസവാദം ഉന്നയിച്ചു. കഴിഞ്ഞ ദിവസം സ്പീക്കര്‍ റൂളിങ് നല്‍കിയ ലേഖനം വീണ്ടും സഭയില്‍ ചര്‍ച്ചയാക്കാന്‍ സാധിക്കില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. താനൊന്ന് സംസാരിക്കട്ടേ എന്ന് രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അവസരം നിഷേധിക്കപ്പെട്ടതോടെ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.