Headlines

മോദി ട്രംപിന് കീഴടങ്ങി, ഇനി ട്രംപിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചാല്‍ മതി; ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ വിമര്‍ശനവുമായി പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന് കീഴ്‌പ്പെട്ടു എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാരിന്റെ വിവരങ്ങള്‍ ഇന്ത്യ അറിയുന്നത് ട്രംപ് വഴിയാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. അതേസമയം കേന്ദ്ര മന്ത്രിമാര്‍ വ്യാപാര കരാറിനെ സ്വാഗതം ചെയ്തു. (opposition criticize India-U.S. trade deal).ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചതായി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യ യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന് കീഴടങ്ങിയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം കൂടി ഇനി ട്രംപിന് നല്‍കിയാല്‍ മതിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. ഇന്ത്യയെ ഇരുട്ടില്‍ നിര്‍ത്തിയാണ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും വിമര്‍ശിച്ചു.ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ കേന്ദ്ര മന്ത്രിമാര്‍ സ്വാഗതം ചെയ്തു. കരാര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും. മേയ്ക്ക് ഇന്‍ ഇന്ത്യ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. വ്യാപാര കരാറിന്റെ ഗുണം രണ്ടു വലിയ ജനാധിപത്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും പ്രതികരിച്ചു. ലോകക്രമം ഇന്ത്യയ്ക്ക് അനുകൂലമായി മാറുന്നു എന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കരാര്‍ ഇന്ത്യന്‍ നയ തന്ത്രത്തിന്റെ വലിയ വിജയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.