അമ്പലപ്പുഴയിൽ സംഘർഷത്തിന് നീക്കം ഉണ്ടായതായി യുഡിഫ് നേതാവ് ജി സുധാകരൻ. തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സംഘർഷത്തിന് നീക്കം നടന്നു. ആളുകൾ വോട്ട് ചെയ്യാൻ വരാതിരിക്കുകയായിരുന്നു ലക്ഷ്യം. ഒരു സീറ്റ് ലഭിക്കാൻ വേണ്ടിയാണ് ഇതിന് ശ്രമിച്ചത്. ഒടുവിൽ കേന്ദ്രസേന എത്തിയാണ് തിരഞ്ഞെടുപ്പ് സുഗമമായി നടത്തിയതെന്നും ജി സുധാകരൻ ആരോപിച്ചു.
വോട്ട് എണ്ണുമ്പോഴും സൂക്ഷിക്കണം. വോട്ട് എണ്ണുന്നവർ രാഷ്‌ട്രീയം ഉള്ളവരാണ്. യൂണിയൻകാരാണ് വോട്ട് എണ്ണുന്ന ഉദ്യോഗസ്ഥൻ. കളക്ടർമാർ ഇവർക്ക് വഴങ്ങും. ആരോടും ചർച്ച ചെയ്യാതെയാണ് അമ്പലപ്പുഴയിൽ മത്സരിച്ചത്. ആകെ ചോദിച്ചത് ഭാര്യയോടും മകനോടും മാത്രം. ആറുമാസം മുമ്പ് ചർച്ച തുടങ്ങി എന്നാണ് പിണറായി വിജയൻ പറഞ്ഞത്.
ആഭ്യന്തര വകുപ്പിന് ലഭിച്ച കള്ള വിവരമായിരിക്കും അത്. കോൺഗ്രസാണ് ഇങ്ങോട്ട് വന്നാണ് പിന്തുണ പ്രഖ്യാപിച്ചത്. ഭരണഘടന കുന്തവും കുടചക്രവും എന്ന് പറഞ്ഞയാൾ കേരളം ഭരിക്കുന്നു. ഇത് അമേരിക്കയിൽ പറഞ്ഞാൽ ആജീവനാന്ത തിരഞ്ഞെടുപ്പ് വിലക്ക് നേരിടും. ഇവിടെ ആളുകൾ അത് കേട്ട് ചിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
സലാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. എച്ച് സലാം ഇന്ത്യയുടെ ഭരണഘടനാ വിദഗ്ധനൊന്നുമല്ലല്ലോ. അയാൾ ഇനിയും ഭ്രാന്ത് പിടിച്ച് നടക്കുകയാണോ. സലാമിനു തോൽക്കുമെന്ന് മനസിലായി. തനിക്കെതിരെ തെളിവ് പുറത്തുവിടാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടതില്ല. കോടതി സലാമിന്റെ പോക്കറ്റിലിരിക്കുന്ന കളിപ്പാട്ടമല്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
ജി. സുധാകരന് എതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സുധാകരനെ തുറന്നുകാണിക്കും. യഥാർഥ സുധാകരൻ്റെ മുഖം നാട്ടിലെ ജനങ്ങൾ അറിയണമെന്നും, എല്ലാ കാലവും മുഖംമൂടി വച്ച് ജീവിക്കാൻ ആവില്ലെന്നും എച്ച്. സലാം പറഞ്ഞു.
സുധാകരനെതിരായുള്ള തെളിവുകൾ വോട്ടെണ്ണലിനു ശേഷം പുറത്തുവിടുമെന്നും എച്ച്. സലാം പറഞ്ഞു. വലിയ വ്യാജ പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് സുധാകരൻ നടത്തിയിരുന്നുവെന്ന് എച്ച്. സലാം പറഞ്ഞു. തിരഞ്ഞെടുപ്പിൽ വ്യക്തിപരമായ അധിക്ഷേപം നടത്തിയതിൽ പരാതി നൽകുമെന്നും എച്ച്. സലാം പ്രതികരിച്ചു. എൻഡിഎ സ്ഥാനാർഥി അരുൺ അനിരുദ്ധൻ, ഗണേഷ്, ജയകൃഷ്ണൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
യുഡിഎഫ് സ്ഥാനാർഥി പാർട്ടി പ്രവർത്തകരെയും തന്നെയും വ്യക്തിപരമായി അധിക്ഷേപിച്ചു. തീവ്രവാദം ഉണ്ട് എന്ന് പറഞ്ഞു പരത്തി. തീവ്രവാദ ബന്ധം ഉള്ളവർ തന്നെ ബന്ധുക്കൾ ആണെന്ന് പറഞ്ഞു. പൊലീസിലും കോടതി വഴിയും നിയമനടപടി സ്വീകരിക്കും. ക്രിമിനൽ കേസിലെ പ്രതികൾ തന്റെ ബന്ധുക്കളാണെന്ന് പ്രചരിപ്പിച്ചുവെന്നും എച്ച്. സലാം പറഞ്ഞു.








