സെന്റ് എറ്റിയെന്നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് കപ്പ് കിരീടം ചൂടി പിഎസ്ജി ; എംബാപ്പെയ്ക്ക് പരിക്ക്

സെന്റ് എറ്റിയെന്നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് കപ്പ് കിരീടം ചൂടി പിഎസ്ജി. 14-ാം മിനിറ്റില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറാണ് പിഎസ്ജിയുടെ വിജയ ഗോള്‍ നേടിയത്. എംബാപ്പെയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടെങ്കിലും നെയ്മറുടെ കാലിലേക്ക് എത്തിയ പന്ത് ലക്ഷ്യം കണ്ടു.

അതേസമയം എംബാപ്പെ പരിക്കേറ്റ് പുറത്തായത് പിഎസ്ജിക്ക് തിരിച്ചടിയായി. എംബാപ്പെയുടെ കണങ്കാലിലാണ് പരിക്കേറ്റിരിക്കുന്നത്. 31ാം മിനിറ്റിലാണ് പന്തുമായി ബോക്സിലേക്ക് മുന്നേറാന്‍ തുടങ്ങിയ എംബാപ്പെയെ ലോയിക് പെറു ടാക്കിള്‍ ചെയ്ത് വീഴ്ത്തിയത്. കാല്‍പാദം മടങ്ങിയാണ് എംബാപ്പെ വീണത്. ഈ സമയം ഇരു ടീം അംഗങ്ങളും തമ്മില്‍ കയ്യാങ്കളിയുണ്ടായി.

എംബാപ്പെയെ ഫൗള്‍ ചെയ്ത ലോയിക്കിന് ചുവപ്പ് കാര്‍ഡ് കിട്ടി. പരിക്ക് സാരമുള്ളതാണെന്നാണ് പ്രാഥമിക വിവരം. അതിനാല്‍ അറ്റലാന്റയ്‌ക്കെതിരെയുള്ള ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ എംബാപ്പെയ്ക്ക് കളിക്കാനാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

13ാം തവണയാണ് പിഎസ്ജി ഫ്രഞ്ച് കപ്പ് ഉയര്‍ത്തുന്നത്. കഴിഞ്ഞ സീസണില്‍ റെന്നെസിനോട് പരാജയപ്പെട്ട് പിഎസ്ജി ഫ്രഞ്ച് കപ്പ് കൈവിട്ടിരുന്നു. നേരത്തെ ഫ്രഞ്ച് ലീഗും പിഎസ്ജി സ്വന്തമാക്കിയിരുന്നു.