ഓസീസ് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിനടുത്ത് വിമാനാപകടം

ഓസീസ് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിനടുത്ത് വിമാനാപകടം. ഇന്ത്യന്‍ ടീം താമസിക്കുന്ന സിഡ്നി ഒളിമ്പിക് പാര്‍ക്കില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. വിമാനത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന വിവരം ലഭ്യമല്ല. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ചെറു യാത്രാവിമാനം ക്രോമര്‍ പാര്‍ക്കിനടുത്ത് തകര്‍ന്നുവീഴുകയായിരുന്നു. അപകടസമയത്ത് പാര്‍ക്കില്‍ പ്രാദേശിക മത്സരങ്ങള്‍ക്കായി താരങ്ങള്‍ ഉണ്ടായിരുന്നു. മൈതാനത്ത് കളിക്കാരുടെ വിശ്രമസ്ഥലത്തിന് തൊട്ടടുത്താണ് വിമാനം തകര്‍ന്നുവീണത്. ഈ സമയം പന്ത്രണ്ടോളം പേര്‍ വിശ്രമകേന്ദ്രത്തില്‍ ഉണ്ടായിരുന്നു

രണ്ടുമാസത്തെ പര്യടനത്തിനായി സിഡ്‌നിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ പരിശീലനം തുടങ്ങിയിരുന്നു. ടീമിലെ എല്ലാവരുടേയും കോവിഡ് പരിശോധന നെഗറ്റീവ് ആയതോടെയാണ് താരങ്ങള്‍ പരിശീലനം തുടങ്ങിയത്. രണ്ട് ഗ്രൂപ്പുകളിലായി ഇന്‍ഡോറിലും ഔട്ട്ഡറിലുമായിട്ടായിരുന്നു താരങ്ങളുടെ പരിശീലനം.

മൂന്നു വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക. നവംബര്‍ 27ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകും. ഡിസംബര്‍ 4 നാണ് മൂന്ന് മത്സരമടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലില്‍ ആരംഭിക്കും.