വാക്‌സിൻ ഇടവേള; കേന്ദ്ര സർക്കാരിന്റെ അപ്പീൽ നാളെ പരിഗണിക്കും’

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ ഇടവേള കുറച്ച നടപടിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് കേന്ദ്രം അപ്പീൽ നൽകിയിരിക്കുന്നത്.

വാക്‌സിൻ നയത്തിൽ കോടതിയുടെ ഇടപെടൽ തെറ്റാണെന്നാണ് കേന്ദ്രസർക്കാർ വ്യക്‌തമാക്കുന്നത്‌. കൂടാതെ കോടതി ഇടപെട്ടാൽ വാക്‌സിൻ വിതരണം ശരിയായ രീതിയിൽ നടക്കില്ലെന്നും, കൃത്യമായ പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് 84 ദിവസത്തെ ഇടവേള നിശ്‌ചയിച്ചിട്ടുള്ളതെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്.

വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്‌സ്‌ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് പുറത്തിറക്കിയത്. വാക്‌സിൻ ഇടവേളയിൽ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് കേന്ദ്രം അന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കിയത്‌. കൂടാതെ 84 ദിവസത്തെ ഇടവേള നിശ്‌ചയിച്ചത് വാക്‌സിൻ ക്ഷാമം മൂലമല്ലെന്നും മറിച്ച് ഫലപ്രാപ്‌തി കണക്കിലെടുത്താണെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.