കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങൾ തീരുന്നില്ല; കത്തിന്റെ പൂർണരൂപം കപിൽ സിബൽ പുറത്തുവിട്ടു

നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കൾ എഴുതിയ കത്തിന്റെ പൂർണരൂപം കപിൽ സിബൽ പുറത്തുവിട്ടു. കത്തെഴുതിയ നേതാക്കൾക്കെതിരെ വ്യാപക ആക്രമണം ശക്തമായതിന് പിന്നാലെയാണ് സിബലിന്റെ നടപടി.

കോൺഗ്രസിൽ ഉന്നയിച്ച ഒരാവശ്യം പോലും അംഗീകരിച്ചില്ലെന്ന് സിബൽ തുറന്നടിച്ചു. കത്തെഴുതിയവരെ ചിലർ ആക്രമിച്ചപ്പോൾ നേതൃത്വം മൗനം പാലിച്ചു. കത്തിലുന്നയിച്ച ആശങ്കകൾ പ്രവർത്തക സമിതി ചർച്ച ചെയ്തില്ല. ഏതെങ്കിലുമൊരു നേതാവിന് എതിരെയായിരുന്നില്ല കത്ത്. പ്രത്യേകിച്ച് രാഹുലിന് എതിരെ ആയിരുന്നില്ല.

പാർട്ടി ശക്തിപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ് കത്തെഴുതിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നത്. ഇക്കാര്യം അംഗീകരിക്കാൻ നേതൃത്വം തയ്യാറാണോയെന്നും കപിൽ സിബൽ ചോദിച്ചു.

പ്രവർത്തക സമിതി യോഗത്തിൽ ചിലർ ഒന്നിച്ച് നിന്ന് കത്തെഴുതിയവരെ ആക്രമിക്കുകയായിരുന്നു. അത് തടയാൻ നേതൃത്വത്തിലെ ഒരാൾ പോലും ഇടപെട്ടില്ലെന്ന് സോണിയെയും രാഹുലിനെയും ഉദ്ദേശിച്ച് കപിൽ സിബൽ പറയുന്നു