അസമില്‍ ഭൂമി ഒഴിപ്പിക്കലിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരില്‍ 12 കാരനും

 

ന്യൂഡല്‍ഹി: അസമില്‍ ഭൂമി ഒഴിപ്പിക്കലിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍. സിപാജര്‍ സ്വദേശിയായ ഷെയ്ഖ് ഫരീദ് ആണ് കൊല്ലപ്പെട്ടത്. പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു .

അതേ സമയം കുട്ടിയുടെ മരണത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം വരുമെന്നും ദാരംഗ് എസ് പി സുഷാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. 33 വയസ്സുകാരനായ മൊയിനുല്‍ ഹഖാണ് സംഘര്‍ഷത്തില്‍ മരിച്ച മറ്റൊരാള്‍.

അസമില്‍ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഒന്‍പത് പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ദാര്‍രംഗ് ജില്ലയിലാണ് സംഭവം. സംസ്ഥാന കാര്‍ഷിക പദ്ധതിയില്‍പ്പെട്ട ഭൂമിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ പോലീസ് എത്തിയത്തോടെയാണ് സംഘര്‍ഷമുണ്ടായത്. ആയിരക്കണക്കിന് പ്രദേശവാസികള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. വന്‍ സന്നാഹങ്ങളുമായി എത്തിയ പോലീസ്, ജനങ്ങളെ മര്‍ദിക്കുന്നതും വെടിവെക്കുന്നതുമായഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.വെടിയേറ്റ് വീണ ഒരു പ്രതിഷേധക്കാരനെ മുഖംമൂടി ധരിച്ച ഒരു ഫോട്ടോഗ്രാഫര്‍ നിലത്തിട്ട് ചവിട്ടുന്നത് ഏറെ വിവാദമായിരുന്നു.