പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു

ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഡ് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. 17 കേന്ദ്രങ്ങളില്‍ 1500 പേരിലാണ് പരീക്ഷണം.

രണ്ട് മാസം നീണ്ടുനിൽക്കുന്ന പരീക്ഷണത്തിനു ശേഷം വാക്‌സിൻ അനുമതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കാനാണ് തീരുമാനം. ഉത്‌പാദനം തുടങ്ങിവയ്‌ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ, വിൽക്കാനുള്ള അനുമതിയായിട്ടില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി ലഭിച്ച ശേഷമെ വിൽപ്പന തുടങ്ങാൻ സാധിക്കൂകയുള്ളൂ

കൊറോണ വൈറസിനെതിരായി ഓക്‌സ്‌ഫോർഡ് സർവകലശാല വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലെ അവസാനഘട്ട പരീക്ഷണത്തിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇന്ത്യയുടെ പരമോന്നത ഡ്രഗ്സ് റെഗുലേറ്ററി ബോഡിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നൽകിയത്.

ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് വാക്സിൻ നിർമ്മാണത്തിൽ പങ്കാളികളായ സ്വീഡിഷ്-ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയുമായാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൈകോർത്തിരിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ കോവിഡ്-19 വാക്സിൻ മനുഷ്യന്റെ പരീക്ഷണങ്ങൾ മികച്ച പൊസിറ്റീവ് ഫലങ്ങളാണ് കാണിക്കുന്നത്. നിലവിലെ ഗവേഷണങ്ങളും റിസൾട്ടുകളും എല്ലാം ശരിയായി നടക്കുന്നുവെങ്കിൽ കോവിഡ്-19 നുള്ള വാക്സിൻ ഒക്ടോബറിൽ വിതരണത്തിനെത്തുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.