സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് തമിഴ്‌നാട് സർക്കാർ

സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് തമിഴ്‌നാട് സർക്കാർ. ധന മാനവവിഭവശേഷി വകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജനാണ് നിലവിലുള്ള 30 ശതമാനം സംവരണം 40 ശതമാനമാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്.

ലിംഗസമത്വം കൊണ്ടുവരാൻ സർക്കാർ ജോലികളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായുള്ള ഭേദഗതികൾ ഉടനെ നടപ്പാക്കും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിലവിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ പ്രായപരിധി രണ്ട് വർഷം കൂടി നീട്ടുമെന്നും പളനിവേൽ ത്യാഗരാജൻ അറിയിച്ചു.

കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്കും സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർക്കും ജോലി നൽകുന്നതിന് മുൻഗണന നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വിവിധ പദ്ധതികൾ ഡി.എം.കെ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സർക്കാർ വനിതാ ജീവനക്കാരുടെ പ്രസവാവധി ഒൻപത് മാസത്തിൽ നിന്ന് 12 മാസമായി ഉയർത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.