രാജീവ് വധക്കേസ് പ്രതികൾക്ക് ദീർഘകാല പരോൾ അനുവദിക്കും; നിർണായക നീക്കവുമായി തമിഴ്‌നാട് സർക്കാർ

 

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനുള്ള നീക്കവുമായി തമിഴ്‌നാട് സർക്കാർ. നിയമവിദഗ്ധരുമായി ഡിഎംകെ സർക്കാർ ചർച്ച നടത്തി. പ്രതികളുടെ മോചനത്തിന് തമിഴ്‌നാട് സർക്കാർ നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല

ഗവർണറുടെ തീരുമാനം അന്തിമമായി വൈകുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. ഡൽഹിയിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും. പ്രതികളിൽ നാല് ശ്രീലങ്കൻ പൗരൻമാരെ പരോൾ അനുവദിച്ചാലും അഭയാർഥി ക്യാമ്പിലേക്ക് മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്.

സർക്കാരിന്റെ ശുപാർശയിൽ തീരുമാനം വൈകുന്നത് മനുഷ്യത്വരഹിതമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു. സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരമായി ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്നതാണ് തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും മൂന്ന് പതിറ്റാണ്ടുകളായി സമാനതകളില്ലാത്ത വേദനവും ദുരിതവുമാണ് പ്രതികൾ അനുഭവിക്കുന്നതെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു.