വോട്ടിംഗ് മെഷീനുകള്‍ മാറ്റി; യു പിയില്‍ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ നടപടി

 

ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വാരണാസി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടിക്ക് ഉത്തരവ്. ജില്ലാ മജിസ്ട്രേറ്റ് എന്‍ കെ സിംഗിനെതിരെ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷമനാണ് നടപടിക്ക് ഉത്തരവിട്ടത്. വാരണാസിയില്‍ വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുവരുന്നതില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് എന്‍ കെ സിംഗിനെ സസ്‌പ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

ഇന്ന് രാവിലെ വോട്ടിംഗ് മെഷീനുകള്‍ മാറ്റേണ്ടതായിരുന്നുവെന്നും എന്നാല്‍ എന്‍ കെ സിംഗ് തലേദിവസം രാത്രി തന്നെ ആരെയും അറിയിക്കാതെ അവ പുറത്തെടുത്തെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വാരാണസിയില്‍ വോട്ടിംഗ് യന്ത്രങ്ങളുമായി വന്ന ട്രക്ക് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇവിഎമ്മുകള്‍ കൊണ്ടുപോകുന്നതിനിടെ പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന് വാരണാസി പൊലീസ് കമ്മീഷണര്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ എസ്പി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചത്.

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ നീക്കുന്നതില്‍ പ്രോട്ടോക്കോള്‍ വീഴ്ച്ചയുണ്ടായി. പക്ഷെ, ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരാം. ഇവിഎം എടുത്തുകൊണ്ടുപോകല്‍ അസംഭാവ്യമാണ്. ത്രിതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യന്ത്രങ്ങള്‍ വെച്ച സ്ഥലത്തേക്ക് പ്രവേശിക്കാന്‍ ഒരു വഴി മാത്രമാണുള്ളത്. അവിടെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് വേണമെങ്കില്‍ പുറത്ത് നിരീക്ഷണം നടത്താം.’