തമിഴ് നടൻ അജിത്തിനെതിരെ ആരോപണമുന്നയിച്ച് യുവതി വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നെ: തമിഴ് നടൻ അജിത്തിനെതിരെ ആരോപണമുന്നയിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തന്‍റെ ജോലി പോകാൻ കാരണം അജിത്താണെന്ന് ആരോപണം ഉന്നയിച്ചാണ് അജിത്തിന്‍റെ വീടിന് മുന്നിൽ യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫർസാന എന്ന യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കഴിഞ്ഞ വർഷം അജിത്തും ഭാര്യ ശാലിനിയും ആശുപത്രി സന്ദർശിച്ചിരുന്നു. ഇവിടെവെച്ച് ഇവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച ഫർസാന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും വൈറലാകുകയും ചെയ്തു.

സംഭവത്തെ തുടർന്ന് തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് ആശുപത്രി അധികൃതർ ഫർസാനയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതിന് ശേഷം ഫർസാന സഹായമാവശ്യപ്പെട്ട് ശാലിനിയെ സന്ദർശിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് യുവതിയും സുഹൃത്തും അജിത്തിനെ കാണാനായി വീടിന് മുന്നിലെത്തിയെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ അകത്തേക്ക് കയറ്റിയില്ല. തുടർന്ന് തന്‍റെ ജോലി നഷ്ടപ്പെടാൻ കാരണം അജിത്താണെന്ന് ആരോപിച്ച് യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിച്ച യുവതിയെ പോലീസ് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തുത്തി.